ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഭീകരൻ ഹാഷിം മൂസ പാകിസ്ഥാൻ മുൻ സൈനികനെന്ന് രഹസ്യാന്വേഷണ ഏജൻസികൾ.
പാക് കരസേനയിലെ പാരാ ഫോഴ്‌സിലെ സൈനികനായിരുന്ന ഇയാൾ പിന്നീട് ലഷ്‌കർ ഇ തയ്ബയിൽ ചേരുകയായിരുന്നു. കശ്മീരിൽ ഒരുവർഷത്തിനിടെ നടന്ന മൂന്ന് ആക്രമണങ്ങളിൽ മൂസയ്ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.
പാകിസ്ഥാൻ സൈന്യത്തിന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്എസ്ജി) ഹാഷിം മൂസയോട് ലഷ്‌കർ ഇ തയ്ബയിൽ ചേരാനും ഭീകര സംഘടനയുടെ കശ്മീരിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടിരിക്കാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. 2023 സെപ്റ്റംബറിൽ മൂസ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്ത്.
ശ്രീനഗറിനോട് ചേർന്ന ബുധ്ഗാം ജില്ല കേന്ദ്രീകരിച്ചാണ് ഹാഷിം മൂസ പ്രവർത്തിച്ചത്. ഡച്ചിഗാം വനമേഖലയായിരുന്നു ഇവരുടെ പ്രധാന താവളം. ഡച്ചിഗാം വനത്തിലൂടെ ത്രാലിലേക്കും അവിടെ നിന്ന് പഹൽഗാമിലേക്കും എത്താനാകും.
അതിർത്തി പ്രദേശങ്ങളിൽ നിന്ന് കശ്മീരിലെ വിവിധ ജില്ലകളിലേക്ക് പാക് ഭീകരരെ എത്തിക്കാൻ സഹായിച്ച ചില സ്ലീപ്പിങ്ങ് സെല്ലുകളുമായി മൂസ ബന്ധം പുലർത്തിയിരുന്നുവെന്നും അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പ്രത്യേക പരിശീലനം ലഭിച്ച ഹാഷിം മൂസ പാരമ്പര്യേതര യുദ്ധങ്ങളിലും രഹസ്യ ആക്രമണങ്ങളിലും അതി വിദഗ്ധനാണെന്നാണ് പുറത്തു വരുന്ന വിവരം. ഇത്തരം പരിശീലനം ലഭിച്ച കമാൻഡോകൾ, അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും അതിജീവനത്തിലും വിദഗ്ധരാണ്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, ഭീകരർക്ക് പ്രാദേശിക സഹായം നൽകിയവരെന്ന് കരുതി ചോദ്യം ചെയ്ത 14 കശ്മീരി ഓവർ ഗ്രൗണ്ട് വർക്കേഴ്‌സിൽ നിന്നാണ്, ഹാഷിം മൂസയുടെ പാക് കരസേനയിലെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് പശ്ചാത്തലം അന്വേഷണ സംഘത്തിന് മനസിലായത്.
ഭീകരാക്രമണത്തിൽ പാക് സൈന്യത്തിന്റെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടേയും പങ്ക് വ്യക്തമായിട്ടുണ്ട്. പഹൽഗാമിന് സമാനമായ ആക്രമണമാണ് 2024 ഒക്ടോബറിൽ താഴ് വരയിൽ ഉണ്ടായത്.
ആറുപ്രദേശവാസികളും ഒരു ഡോക്ടറും രണ്ട് സൈനികരും രണ്ട് ആർമി പോർട്ടേഴ്‌സുമാണ് അന്നത്തെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. 2024 ൽ നടന്ന മൂന്ന് ആക്രമണങ്ങളിൽ ഹാഷിം മൂസയ്ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.