ലഖ്‌നൗ: ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ രണ്ട് യുവ എന്‍ജീനിയര്‍മാര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി.
ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ‘എംപയര്‍ ക്ലിനിക്ക്’ ഉടമയായ ഡോ. അനുഷ്‌ക തിവാരിയാണ് ഇന്ന് കോടതിയില്‍ എത്തി കീഴടങ്ങിയത്.
പ്രതിയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
രണ്ട് മരണങ്ങളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അനുഷ്‌ക തിവാരി ഒളിവില്‍പോവുകയായിരുന്നു.
കാൻപുരിലെ യുവ എന്‍ജീനിയര്‍മാരായ വിനീത് കുമാര്‍ ദുബെ, മായങ്ക് ഖട്ടിയാര്‍ എന്നിവരുടെ മരണത്തിലാണ് ഡോ. അനുഷ്‌ക തിവാരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.
ബിഡിഎസ് ബിരുദധാരിയായ അനുഷ്‌ക തിവാരിയുടെ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പാന്റ് ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ഇരുവര്‍ക്കും അണുബാധയുണ്ടായെന്നും പിന്നീട് മരണം സംഭവിച്ചെന്നുമായിരുന്നു പരാതി.
കാന്‍പുര്‍ സ്വദേശിയായ വിനീത് ദുബെയുടെ മരണത്തില്‍ ഭാര്യ ജയ ത്രിപാഠിയാണ് ദന്തഡോക്ടര്‍ക്കെതിരേ പോലീസിൽ ആദ്യം പരാതി നല്‍കിയത്.
മാര്‍ച്ച് 13-ന് ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായ വിനയ് ദുബെയ്ക്ക് ഇതിനുപിന്നാലെ അണുബാധയും വേദനയും അനുഭവപ്പെട്ടെന്നായിരുന്നു പരാതി.