കൊച്ചി: മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ലൈംഗികാതിക്രമത്തിനിരയാക്കിയ കുട്ടിക്ക് പോക്സോ നിയമപ്രകാരം സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
പെൺകുട്ടി സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും, പെൺകുട്ടിയുടെ പഠനം മുടങ്ങാതെ നോക്കണമെന്നും, അത് സഹായിയുടെ ചുമതലയാണെന്നും,കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാൻ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികൃതർ ഉത്തരവിടണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒപ്പം സ്കൂൾ അധികൃതരും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
അമ്മ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്ത പെൺകുട്ടിക്ക് ആശ്രയം മുത്തശ്ശിയും അവരുടെ രണ്ടാംഭർത്താവായിരുന്നു. ഇവരോടൊപ്പം താമസിച്ച പെൺകുട്ടിയെ മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ആറാംക്ലാസ് മുതൽ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാൽ ഭയം കാരണം പെൺകുട്ടി പീഡനവിവരം പുറത്തു പറഞ്ഞിരുന്നില്ല.
നിരന്തരമായ ചൂഷണം സഹിക്ക വയ്യാതെ പെൺകുട്ടി പീഡനവിവരം പൊലീസിനോട് പറയുകയായിരുന്നു. കുട്ടി നൽകിയ വിവരത്തെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ജാമ്യാപേക്ഷ നൽകിയപ്പോഴാണ് ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുന്നത്. തെറ്റിദ്ധാരണ കാരണമാണ് പെൺകുട്ടി പരാതി ഉന്നയിച്ചതെന്നും ഇപ്പോൾ പരാതിയില്ലെന്നും ആണ് പെൺകുട്ടിയുടെ മുത്തശ്ശി വിശദമാക്കിയത്.
എന്നാൽ ഇവരുടെ വാദങ്ങളുടെ സത്യാവസ്ഥ അറിയാനായി കോടതി അഡ്വ പാർവ്വതിമേനോനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ മുത്തശ്ശിയുടെ സത്യവാങ് മൂലത്തിലെ കാര്യങ്ങൾ കുട്ടി നിഷേധിച്ചില്ല. പക്ഷെ മുത്തശ്ശിയും കുട്ടിയും ജീവിക്കാനായി ഹർജിക്കാരനെയാണ് ആശ്രയിക്കുന്നതെന്നും കോടതിയുടെ കണ്ടെത്തലിനെ തുടർന്ന് പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ കുട്ടിക്ക് ഇനി യാതൊരു തരത്തിലുള്ള മാനസിക സമ്മർദ്ദവും ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻ സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.