തിരുവനന്തപുരം: മാതാപിതാക്കൾ ആശുപത്രി ഐ.സി.യുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. വിഷയം സംബന്ധിച്ച് ഇതിനോടകം തന്നെ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി കഴിഞ്ഞു.
കുഞ്ഞിന്റെ മാതാപിതാക്കൾ തിരിച്ചുവരികയാണെങ്കിൽ അവർക്ക് തന്നെ കൈമാറും. വരാത്ത പക്ഷം നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്.
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിതക്ക് അസ്വസ്ഥതകളുണ്ടാകുന്നത്. തുടർന്ന് എറണാകളും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ജനുവരി 29ന് പെൺകുഞ്ഞിന് ജന്മം നൽകി.
28 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ 31ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് ഇരുവരെയും കാണാതായി. ആശുപത്രി അധികൃതർ ബന്ധപ്പെട്ടപ്പോൾ നാട്ടിലെത്തിയെന്ന എസ്.എം.എസ് സന്ദേശം മാത്രമാണ് ലഭിച്ചത്, പിന്നീട് ഫോൺ സ്വിച്ച് ഓഫായി.