റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി സർക്കാർ. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി മുന്‍ഗണന വിഭാഗത്തിലെ 16 ശതമാനത്തോളം വരുന്ന അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്. Government has extended the deadline for ration mastering.
വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കും. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
മുൻഗണനാ കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവിൽ മസ്റ്ററിംഗ് നടത്തി വരികയാണ്. ഈ പ്രവർത്തി നവംബർ 5 വരെ തുടരും.
മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങിന്റെ സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ നിരവധി പേരുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടി നല്‍കിയത്. നിലവില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മസ്റ്ററിങ് ഈ മാസം അവസാനത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് റേഷൻ വിഹിതം ലഭിക്കില്ല എന്നതായിരുന്നു കേന്ദ്രസർക്കാരിൻറെ താക്കീത്. എന്നാൽ മസ്റ്ററിംഗ് ചെയ്യുന്നതിന് സാവകാശം തേടി സംസ്ഥാന സർക്കാർ രണ്ടുമാസം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഈ കത്തിന് കേന്ദ്രസർക്കാർ നിലവിൽ മറുപടി നൽകിയിട്ടില്ല.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും. മസ്റ്ററിങ് 100 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.