അബുദാബി: യുഎഇയിൽ ഇനി മലയാളിയുടെ പേരിലും റോഡ്. അബുദാബി അൽ മഫ്രകിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽസിറ്റിക്ക് സമീപത്തുള്ള റോഡിനാണ് യുഎഇ ഭരണകൂടം മലയാളി ഡോക്ടറുടെ പേര് നൽകിയത്.George Mathew Street in Abu Dhabi is the pride of Kerala
പത്തനംതിട്ടക്കാരനായ ഡോ. ജോർജ് മാത്യുവിനുള്ള ആദരവായാണ് റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. ജോർജ് മാത്യു സ്ട്രീറ്റ് എന്നാണ് റോഡിന് നൽകിയിരിക്കുന്ന പേര്.
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ചയാളാണ് ഡോ. ജോർജ്ജ് മാത്യു. ആരോഗ്യമേഖലയിൽ ജോർജ്ജ് മാത്യു നൽകിയ നിർണായക സംഭാവനകൾക്കുള്ള ആദരവാണ് അംഗീകാരം.
രാജ്യത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചതിന്റെ അംഗീകാരമായാണ് ഈ ആദരവിനെ കാണുന്നതെന്ന് ഡോ. ജോർജ് മാത്യു പറഞ്ഞു.
നേരത്തെ യു.എ.ഇ. പൗരത്വവും സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയൻബഹുമതിയായ അബുദാബി പുരസ്കാരവും നൽകി അദ്ദേഹത്തിന്റെ സംഭാവനകളെ രാജ്യം ആദരിച്ചിട്ടുണ്ട്.
57 വർഷമായി ഡോ. ജോർജ് മാത്യു യു.എ.ഇ.യിലുണ്ട്. 1967-ൽ 26-ാമത്തെ വയസ്സിലാണ് അബുദാബിയിലെത്തിയത്. അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ മിഷനറിയായ ഒരു സുഹൃത്തിൽനിന്നാണ് അൽഐൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്.
അൽ ഐനിലെ ആദ്യ സർക്കാർഡോക്ടർ എന്ന അംഗീകാരവും ജോർജ് മാത്യുവിനാണ്. പിന്നാലെ ശൈഖ് സായിദിന്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്കും പ്രവർത്തനം തുടങ്ങി. പിന്നീട് യു.എ.ഇ.യുടെ വളർച്ചയ്ക്കൊപ്പം ജോർജ് മാത്യു എന്ന മലയാളിയും വളർന്നു.
84-ാംവയസ്സിലും സേവനനിരതനായ ഡോ. ജോർജ് പ്രസിഡൻഷ്യൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിന്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഫറിനൊപ്പമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ഉന്നതപഠനത്തിന് അയച്ച് യുഎഇ
മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാൻ ഷെയ്ഖ് സായിദ് ഡോക്ടർ ജോർജിനെ ഇംഗ്ലണ്ടിൽ അയച്ചപഠിപ്പിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് ചുമതലകൾ നൽകിയപ്പോൾ വിദഗ്ധ പഠനത്തിന് ഹാർവാർഡിലേക്ക് അയച്ചു. 1972-ൽ അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ, 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചു. യുഎഇയിൽ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച ഡോക്ടർ ആരോഗ്യ മേഖയിലെ ജീവനക്കാരുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും സുപ്രധാന പങ്ക് വഹിച്ചു. യുഎഇ ഭരണാധികാരികളായ അൽ നഹ്യാൻ കുടുംബത്തിന്റെയാകെ ഡോക്ടറായിരുന്നു അദ്ദേഹം.
യുഎഇ നൽകിയ സമാനതകളില്ലാത്ത ബഹുമതികൾ
സമ്പൂർണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവ നൽകി രാജ്യം ഡോക്ടറെ നേരത്തെ ആദരിച്ചിട്ടുണ്ട്. മകളുടെ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പത്ത് വർഷം മുൻപ് രാജ്യം പൗരത്വം നൽകി ആദരിച്ചത്. 84 ആം വയസിലും സേവന നിരതനാണ് ഡോ. ജോർജ്. നിലവിൽ പ്രസിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിന്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഫറിനൊപ്പമാണ് പ്രവർത്തനം.
തുമ്പമൺ ബന്ധം
പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് വീട്ടിലാണ് ജോർജ് മാത്യു വളർന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 1965ൽ എംബിബിഎസ് പാസായി. തിരുവല്ല സ്വദേശിനി വത്സയാണ് ഭാര്യ. കുവൈത്തിൽ നിന്ന് ഇരുവരും ഒരുമിച്ചാണ് യുഎഇയിലെത്തിയത്.