ഡൽഹി: റോഡ് മാർഗം കേരളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് കാർ യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എഴുതിയ ‘ലണ്ടൻ ടു കേരള’ എന്ന പുസ്തകം മമ്മൂട്ടി മോഹൻലാലിന് കൈമാറി. ദൽഹിയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്.
മമ്മൂട്ടിയുടെ പുഴു, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്നീ ചിത്രങ്ങളിലൂടെ സിനിമ നിർമ്മാണ രംഗത്തെത്തിയ രാജേഷ് യാത്രകളെ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടിയായ രാജേഷ് നടത്തിയ യാത്രകൾ ഒട്ടനവധിയാണ്.
ലണ്ടൻ ടു കേരള സോളോ യാത്രയിൽ പത്തൊൻപത് രാജ്യങ്ങളും 75 -ൽപ്പരം മഹാനഗരങ്ങളും 49 ദിവസങ്ങൾ കൊണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്താണ് രാജേഷ് കൃഷ്ണ യാത്ര പൂർത്തിയാക്കിയത്. കഴിഞ്ഞ മാസം നടന്ന എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും’ എന്ന സെഷനിൽ പങ്കെടുത്തു രാജേഷ് കൃഷ്ണ തൻറെ യാത്രാനുഭവങ്ങൾ പങ്കുവച്ചിരുന്നു.
തൻ്റെ ഓരോ യാത്രയിലൂടെയും അനുഭവിച്ചറിഞ്ഞത് പ്രകൃതിയുടെ മനോഹര കാഴ്ച്ചകൾ മാത്രമല്ല, വിവിധ നാടുകളിലെ മനുഷ്യരുടെ പച്ചയായ ജീവിതവുമാണെന്ന് രാജേഷ് പറയുന്നു.ഓരോ യാത്രകളും സമ്മാനിക്കുന്നത് പുതിയ അറിവുകളും കാഴ്ച്ചപ്പാടുകളുമാണ്.
നമ്മുടെ ചിന്തകൾക്ക് പുതിയമാനം നൽകുവാൻ യാത്രകൾക്കാകും എന്നും രാജേഷ് പറയുന്നു. യാത്രകളിൽ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതങ്ങളും രാഷ്ട്രീയവും ഏകാനയാത്രയുടെ സൗന്ദര്യവും എല്ലാം ചർച്ച ചെയ്യുന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ ഡി.സി ബുക്‌സാണ്