തിരുവനന്തപുരം ബാലരാമപുരത്ത് ഉറ്റ സുഹൃത്തിനെ യുവാവ് വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) വിനെയാണ് ഇന്നലെ രാത്രി കൊലപ്പെടുത്തിയത്. സംഭവത്തിൽ ബിജുവിന്റെ ഉറ്റസുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാര്‍ ഒളിവിലാണ്. (friend was called out of his house at night and hacked to death in trivandrum)
കൃത്യം നടത്താന്‍ ബൈക്കിലെത്തിയ കുമാര്‍ ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷമാണ് മുങ്ങിയത്. ഇയാള്‍ പ്രദേശം വിട്ട് പോകാന്‍ സാധ്യതയില്ലന്നാണ് പോലീസ് പറയുന്നത്. മദ്യപാനത്തിലുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:
ബിജുവും കുമാറും ഉറ്റ സുഹൃത്തുക്കളാണ്. ബിജു ചക്കവെട്ട് തൊഴിലാളിയാണ്. കുമാര്‍ കൂലിപ്പണിക്കാരനാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവായിരുന്നു. ഇരുവരും ഞായറാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനുശേഷം ഇരുവരും വീടുകളിലേക്ക് പോയി.
വൈകിട്ട് 4.45 ഓടെ ബിജുവിനെ കുമാര്‍ ഫോണില്‍ വിളിച്ചു. നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടില്‍നിന്ന് പുറത്തിറങ്ങി ബൈക്കിലിരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തി. ഉടനെ കുമാര്‍ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നു.
വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകേ ഓടിയെങ്കിലും കുഴഞ്ഞു നിലത്തുവീണു. ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തി ആളുകളെ വിളിച്ചുകൂട്ടി ബിജുവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച ഇവരുടെ കൂടെ മദ്യപിക്കാന്‍ മറ്റ് രണ്ടുപേരുകൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുമാറിനാണ് അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.