തിരുവനന്തപുരം: നാലാം ലോക കേരള സഭയിൽ പങ്കെടുക്കാൻ അവസരം തേടി 760 അപേക്ഷകർ. അർഹരായവരെ തെരഞ്ഞെടുത്ത് പ്രതിനിധികളുടെ ലിസ്റ്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളി പ്രവാസികളാണ് നാലാം ലോക കേരള സഭയിൽ പങ്കെടുക്കുക.
എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്‌മെൻറ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയും, നവ തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകൾ, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും.
പ്രതിനിധികളെ കൂടാതെ ഇരുന്നൂറോളം പ്രത്യേക ക്ഷണിതാക്കളും ഇക്കുറി ലോക കേരള സഭയിൽ സംബന്ധിക്കും.
ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് നാലാം ലോക കേരള സഭ ചേരുന്നത്. ജൂൺ 13 ന് വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക.
മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 13 – ന് നിർവ്വഹിക്കും.
കേരള നിയമസഭ സ്പീക്കർ എ എൻ എംസീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മൈഗ്രേഷൻ സർവ്വേയുടെ ഭാഗമായുളള സെമിനാറും തുടർന്ന് ചേരും.
ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.