മുംബൈ: മുൻ ലോക്സഭാ സ്പീക്കർ മനോഹർ ജോഷി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ബുധനാഴ്ചയാണ് മനോഹർ ജോഷിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് ശിവജി പാർക്കിലാണ് സംസ്കാര ചടങ്ങുകൾ. മഹാരാഷ്ട്ര മുഖ്യമന്ത്രിയായും മനോഹർ ജോഷി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1995–1999 കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. ശിവസേനയിൽനിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ്. 1999ൽ ശിവസേന ടിക്കറ്റിൽ മുംബൈ നോർത്ത് സെൻട്രൽ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എംപിയായി. 2002–2004 കാലത്ത് ലോക്സഭ സ്പീക്കറായും സേവനമനുഷ്ഠിച്ചു.
1937 ഡിസംബർ 2ന് മഹാരാഷ്ട്രയിലെ റയിഗാദ് ജില്ലയിലെ നാന്ത്‍വിയിലാണ് ജനിച്ചത്. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അധ്യാപകനായിരുന്നു. 1967ലാണ് രാഷ്ട്രീയപ്രവേശനം. 40 വർഷത്തോളം ശിവസേനയുടെ ഭാഗമായി പ്രവർത്തിച്ചു. മുംബൈ മുനിസിപ്പൽ കൗൺസിലർ, മുംബൈ മേയർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.