കുറച്ചുദിവസങ്ങളായി ഒരു മുതലയുടെ വയർ പിളർന്ന് അതിനകത്തുനിന്ന് മനുഷ്യ ശരീരഭാഗങ്ങൾ പുറത്തെടുക്കുന്നതിന്റെ ഒരു വീഡിയോ വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
”എറണാകുളം ജില്ലയിൽ പെരുമ്പാവൂർ പാത്തിപ്പാലത്ത് ഇന്ന് മീൻ പിടിച്ചുകൊണ്ടിരുന്ന ഭായിയെ മുതല വിഴുങ്ങിയപ്പോൾ മറ്റ് ഭായിമാർ കൂടി മുതലയെ പിടിച്ച് വയറ് കീറി ഭായിയെ പുറത്തെടുക്കുന്നു” എന്നാണ് വീഡിയോയോടൊപ്പം പ്രചരിക്കുന്ന വാചകം.
എന്നാൽ എന്താണ് ഇതിന്റെ യാഥാർഥ്യം. വസ്തുതാ പരിശോധനയ്ക്കായി ന്യൂസ്4മീഡിയ ഫാക്ട് ചെക്ക് ടീമിന്റെ പരിശോധനയിൽ, ഈ ദൃശ്യങ്ങൾ എറണാകുളത്തെ പെരുമ്പാവൂരിൽ നിന്നുള്ളതല്ലെന്നാണ് കണ്ടെത്തിയത്.
സുഹൃത്തുക്കൾ ചേർന്ന് ഇയാളെ മുതലയുടെ വയറ് കീറി പുറത്തെടുക്കുന്ന ദൃശ്യം എന്നാണ് പോസ്റ്റിലെ വിവരണം. കുറച്ചാളുകൾ ചേർന്ന് മുതലയെ കീറിമുറിക്കുന്നതും വീഡിയോയിൽ കാണാം.
രണ്ടരമിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ തുടക്കത്തിൽ ഒരു സംഘം ആൾക്കാർ ചേർന്ന് മുതലയുടെ വയർ വെട്ടിപ്പിളരുന്നതിന്റെ ദൃശ്യങ്ങളാണ്.
വയറിനകത്തുനിന്ന് ഒരു മനുഷ്യൻറെ തല മുതൽ അരക്കെട്ട് വരെയുള്ള ഭാഗങ്ങളും ഒരു കൈയും ലഭിക്കുന്നു. ഇത് ഒരു ചാക്കിലേക്ക് മാറ്റുന്നതാണ് തുടർന്നുള്ള ഭാഗങ്ങളിൽ. പെരുമ്പാവൂരിൽ ഇങ്ങനെ ഒരു സംഭവം നടന്നതായി റിപ്പോർട്ടുകളൊന്നുമില്ല.
വൈറൽ വീഡിയോയുടെ കീഫ്രെയ്മുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന ദൃശ്യങ്ങൾ ഉൾപ്പെടുന്ന നിരവധി മാധ്യമ റിപ്പോർട്ടുകൾ ലഭ്യമായി.
‘lintas10.com’ എന്ന ഇന്തോനേഷ്യൻ മാധ്യമം 2020 ഏപ്രിൽ 28ന് നൽകിയ റിപ്പോർട്ട് പ്രകാരം ഇത് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുള്ള സിയാക്ക് റീജൻസിയിലെ തെലുക് ലനസ് ഗ്രാമത്തിൽ നടന്ന സംഭവമാണ്.
രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നേരെ മുതലയുടെ ആക്രമണമുണ്ടായി. ഇതിൽ ഒരാൾ രക്ഷപ്പെട്ടപ്പോൾ സഫ്രി എന്ന 55 കാരന് ജീവൻ നഷ്ടമായി. കാലങ്ങളായി മുതലയുടെ ആക്രമണം രൂക്ഷമായ മേഖലയാണിത്.
സഫ്രിയുടെ മരണത്തെ തുടർന്ന് ഗ്രാമവാസികൾ ചേർന്ന് മുതലയെ പിടിച്ച രംഗമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020 ഏപ്രിൽ 26നാണ് സംഭവം നടന്നതെന്ന സിയാക്ക് പൊലീസ് മേധാവിയുടെ ഉദ്ധരണി സഹിതമാണ് വാർത്ത നൽകിയിട്ടുള്ളത്.
തുടരന്വേഷണത്തിൽ ഈ വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെട്ട ഒരു വാർത്ത ലഭിച്ചു. മത്സ്യബന്ധന തൊഴിലാളിയെ ആക്രമിച്ച് ഭക്ഷിച്ച മുതലയെ പിടികൂടി കൊലപ്പെടുത്തിയത് സംബന്ധിച്ചാണ് 2020-ലെ ഈ വാർത്ത.
ഇന്തോനേഷ്യയിലെ റിയാവു പ്രവിശ്യയിലെ സുംഗായി ആപിറ്റ് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന തെലുക് ലാനസ് എന്നഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.
അവിടുത്തെ ലകൂർ പുഴയിൽ സുഹൃത്തിനൊപ്പം മത്സ്യബന്ധനത്തിന് പോയ സ്യാഫ്രി എന്ന 55-കാരനായിരുന്നു മുതലയുടെ ആക്രമണത്തിന് ഇരയായത്.
സുഹൃത്ത് ഗ്രാമവാസികളെയും പോലീസിനെയും വിവരമറിയിച്ചു. സ്യാഫ്രിക്ക് വേണ്ടി നടത്തിയ തിരച്ചിലിൽ ശരീരത്തിൽനിന്ന് വേർപ്പെട്ട നിലയിൽ ഒരു കാൽ ലഭിച്ചു.
പിന്നീട് നരഭോജി മുതലയെ കണ്ടെത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിന്റെ വയറ് കീറി സ്യാഫ്രിയുടെ ശരീരഭാഗങ്ങൾ പുറത്തെടുക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
പുഴയിൽ മുതലകൾ അധിവസിക്കുന്ന ഭാഗത്ത് മുൻപും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ഇവിടേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായുമാണ് റിയാവു പ്രവിശ്യയിലെ നാച്ചുറൽ റിസോഴ്സ് കൺസർവേഷൻ ഏജൻസി തലവൻ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ലഭ്യമായ തെളിവുകളുടെഅടിസ്ഥാനത്തിൽ 2020 ഏപ്രിലിൽ ഇന്തോനേഷ്യയിലെ റിയാവു പ്രവിശ്യയിലെ തെലുക് ലാനസ് ഗ്രാമത്തിൽ നടന്ന സംഭവത്തിൻറെ ദൃശ്യങ്ങളാണ് പെരുമ്പാവൂരിലേത് എന്ന പേരിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.