മുംബൈ: തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. മുംബൈയിലാണ് ദാരുണ സംഭവം നടന്നത്. ഛത്രപതി ശിവജി മഹാരാജ് ടെർമനിലിലേക്ക് പോയ ട്രെയിനിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് സംഭവം. മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.
അമിതമായ തിരക്ക് മൂലമാണ് അപകടമുണ്ടായതെന്ന് റെയിൽവേ അറിയിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.
ട്രെയിനിൽ നിരവധി യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
ഗൂഡല്ലൂർ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; ദുരന്തം വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ
ഗൂഡല്ലൂർ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. നെല്ലിയാളം നഗരസഭയിലെ ചന്തക്കുന്നിലെ കർഷകൻ ജോയി (58) നെയാണ് കാട്ടാന ആക്രമിച്ച് കൊന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ബിദർക്കാട് വെച്ചാണ് സംഭവം നടന്നത്.
ബിദർക്കാട് ടൗണിൽ ചന്തക്കുന്നിലെ വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. കുറ്റിക്കാട്ടിൽ നിന്നും റോഡിലിറങ്ങിയ കാട്ടാന ജോയിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച ജോയിയുടെ മൃതദേഹം വനപാലകരിടപെട്ട് പന്തല്ലൂർ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി. ജോയിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ കാട്ടാനയെത്തുരത്തുകയും വനപാലക രെ വിവരമറിയിക്കുകയുമായിരുന്നു. സുധീർ ജി നായരുടെ നേതൃത്വത്തിൽ വനപാലക സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് പ്രദേശത്ത് വനപാലകർ ജാഗ്രത പുലർത്തുന്നതിനിടെയാണ് സംഭവം. നെലാക്കോട്ടയിൽ വീടിൻ്റെ ടെറസിനു മുകളിൽ കാട്ടുക്കൊമ്പൻ അകപ്പെട്ടതു പോലെ സംഭവങ്ങളുണ്ടായതിൽ വൻ പ്രതിഷേധം പ്രദേശവാസികൾക്കിടയിലുണ്ട്.