ചെന്നൈ: മറീന ബീച്ചിൽ നടന്ന വ്യോമസേന എയർഷോ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 96 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. (Five Die due to Heatstroke after IAF Air Show on Marina Beach Chennai)
നിർജലീകരണം കാരണം 250ലേറെ പേർ കുഴഞ്ഞു വീണതായും റിപ്പോർട്ടുണ്ട്. 13 ലക്ഷത്തോളം പേരാണ് മറീന ബീച്ചിലെ വ്യോമാഭ്യാസം കാണാൻ എത്തിയത്. ആയിരങ്ങൾ ഇന്നലെ രാവിലെ 8 മണി മുതൽ തന്നെ മറീനയിൽ എത്തിയിരുന്നു. രാവിലെ 11 മണിയോടെ മറീന ബീച്ചിൽ ആളുകൾ തിങ്ങി നിറഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വന്‍ വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നുണ്ട്.
സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ലെന്ന് പരാതിയുണ്ട്. പരിപാടി കഴിഞ്ഞ് ജനക്കൂട്ടം പിരിഞ്ഞുപോവാൻ കഴിയാതെ ബുദ്ധിമുട്ടി. മൂന്നും നാലും കിലോമീറ്റർ നടന്ന ശേഷമാണ് വാഹനങ്ങൾക്കടുത്തേക്ക് എത്താൻ പലർക്കും കഴിഞ്ഞത്. കുട്ടികൾ പലരും ഇതിനിടെ തളർന്നു പോയിരുന്നു. 6500 പൊലീസുകാരും 1500 ഹോംഗാർഡുകളും സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നെങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്സാപ് ഗ്രൂപ്പിൽ മെസ്സേജ്; പ്രമുഖ വ്യവസായി പുഴയിലേക്ക് ചാടിയെന്ന് സംശയം; തിരച്ചിൽ