തിരുവല്ല: 10 വയസ്സ് മാത്രം പ്രായമുള്ള മകനെ മറയാക്കി എംഡിഎംഎ വിൽപ്പന നടത്തിയ പിതാവ് പിടിയിൽ. ഇയാൾ സ്കൂൾ വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നതായാണ് ലഭിക്കുന്ന വിവരം. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്.
ആറു മാസത്തോളമായി ഡാൻസാഫ് സംഘത്തിന്റെയും, തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്ന പ്രതി മുഹമ്മദ് ഷമീർ ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നും പിടിയിലാവുകയായിരുന്നു.
ഇയാളിൽ നിന്നു 3.78 ഗ്രാം എം.ഡി.എം.എ പൊലീസ് സംഘം പിടിച്ചെടുത്തു. 10 വയസുകാരനായ മകന്റെ ശരീരത്തിൽ, സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച് ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.
തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളജ്, മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നത് ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായിട്ടുണ്ട്. വിദ്യാർത്ഥികളെയടക്കം ഇടനിലക്കാരാക്കി ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്. മറ്റ് എവിടെയെങ്കിലും ഒളിപ്പിച്ച നിലയിൽ കൂടുതൽ എംഡിഎംഎ ഇയാളുടെ കൈവശമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കൂ. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.