മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്. വനം വകുപ്പിൻ്റെ പരാതിയിൽ ഇയാൾക്കെതിരെ കരുവാരക്കുണ്ട് പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന പേരിലാണ് യുവാവ് വീഡിയോ പ്രചരിപ്പിച്ചത്. കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം നേർക്കുനേർ കടുവയെ കണ്ടെന്നായിരുന്നു യുവാവ് പ്രചരിപ്പിച്ചിരുന്നത്. തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ചത് വ്യാജ വീഡിയോ ആണെന്ന് കണ്ടെത്തിയത്.
തുടർന്ന് നോർത്ത് ഡിഎഫ്ഒയോട് പ്രചരിപ്പിച്ചത് വ്യാജ വിഡിയോ ആണെന്ന് യുവാവ് സമ്മതിച്ചിരുന്നു. സുഹൃത്തിന്റെ കൂടെ ജീപ്പിൽ മലയിലേക്ക് പോകുമ്പോൾ കടുവയെ കണ്ടെന്നായിരുന്നു യുവാവ് പ്രചരിപ്പിച്ചത്. ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ കടുവയെ കണ്ടെന്നായിരുന്നു പറഞ്ഞത്.