വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊടും ക്രൂരത. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36കാരിയാണ് ആക്രമണത്തിനിരയായത്. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂർ തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം.
ജോലാർപേട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ലേഡീസ് കംപാർട്ട്മെന്റിലേക്ക് യുവാവ് കയറിയത്. ഈ സമയം യുവതി കംപാർട്മെന്റിൽ തനിച്ചായിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ യുവതിയെ ശല്യം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു ഇതിനിടെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ അക്രമി ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.
വീഴ്ചയിൽ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് പിടികൂടി . കെ വി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളാണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാൾ അടുത്തിടെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയത്.