വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള സായ് തേജ നുകരാപു ആണ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്.
ചിക്കാഗോയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ വച്ച് അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എംബിഎ പഠനത്തിനായാണ് സായ് തേജ അമേരിക്കയിലെത്തിയതെങ്കിലും പെട്രോൾ പമ്പിൽ പാർട് ടൈം ജോലിയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് വെടിവെയ്പ്പെന്ന് സായ് തേജയുടെ കുടുംബം പറയുന്നു.
സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അപലപിച്ചു. കോൺസുലേറ്റ് വഴി സാധ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നുണ്ടെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും മന്ത്രി എക്സിൽ കുറിച്ചു.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചിക്കാഗോയിലെ കോൺസുലേറ്റ് ജനറലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവാവിന്റെ മൃതദേഹം അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.