കാലിക്കറ്റ് സർവകലാശാലയിൽ സ്‌ഫോടകവസ്‌തു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ സ്‌ഫോടകവസ്‌തു കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റേഡിയം പരിസരത്ത് നിന്നാണ് സ്‌ഫോടകവസ്‌തു കണ്ടെത്തിയത്.
സ്റ്റേഡിയത്തിലെ പരിശീലനം കഴിഞ്ഞു മടങ്ങി പോകുകയായിരുന്ന ഫിസിക്കൽ എജുക്കേഷൻ വിദ്യാർത്ഥികളാണ് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും എത്തി വസ്‌തു നിർവീര്യമാക്കി.
സുരക്ഷാഭീഷണി ചൂണ്ടിക്കാണിച്ച് സർവകലാശാല സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സിസ തോമസ് മടങ്ങിയെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സി നിയമനത്തിനെതിരെയുള്ള ഹൈക്കോടതി വിധിയിൽ ആശ്വാസത്തിലായിരുന്നു സംസ്ഥാന സര്‍ക്കാർ. എന്നാൽ പിന്നാലെയെത്തിയ സുപ്രീം കോടതി വിധി സർക്കാരിനെ വെട്ടിലാക്കി.
ഡിജിറ്റല്‍ സര്‍വകലാശാലയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഗവര്‍ണര്‍ക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കിയ ഡോ. സിസ തോമസ് തന്നെ വീണ്ടും വി.സി സ്ഥാനത്തേക്ക് എത്താനാണ് സുപ്രീം കോടതിയുടെ വിധി.
സിസ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ഓഡിറ്റിങ് നടത്താന്‍ ഗവര്‍ണര്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചിരുന്നു.
എന്നാൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കുള്ള താല്‍ക്കാലിക വി.സി നിയമനത്തിനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു പാനല്‍ സമര്‍പ്പിച്ചിരുന്നു.
പക്ഷെ സുപ്രീംകോടതി വിധിയോടെ ഇതില്‍ നിന്ന് ഒരാള്‍ വി.സിയാകുമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലാണ് വെള്ളത്തിലായത്.
സർവകലാശാലയിൽ സ്ഥിരം വി.സിയെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വി.സിമാര്‍ക്കു തുടരാമെന്നും ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കു വിജ്ഞാപനം ഇറക്കാമെന്നുമാണ് സുപ്രീംകോടതിയുടെ വിധി.
ഇത് പ്രകാരം വ്യാഴാഴ്ച ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കിയാല്‍ ഡോ.സിസ തോമസ് ഡിജിറ്റല്‍ സര്‍വകലാശാലയിലും ഡോ. കെ.ശിവപ്രസാദ് സാങ്കേതിക സര്‍വകലാശാലയിലും വി.സിമാരായി തിരികെ ചുമതലയേല്‍ക്കും.
പുതിയ വിജ്ഞാപനത്തോടെ ആറു മാസം ഇരുവർക്കും വി സി സ്ഥാനത്ത് തുടരാന്‍ കഴിയും. കൂടാതെ സ്ഥിരം വി.സി. നിയമനത്തിന് സര്‍ക്കാര്‍ ഗവര്‍ണറുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പോരാണ് സ്ഥിരം വി.സി. നിയമനത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.
നിയമനാധികാരിയായ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും സ്‌റ്റേ ലഭിക്കുകയും ചെയ്തിരുന്നു.
കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്ന വാദം ഉയര്‍ന്നതോടെ ഏഴു സര്‍വകലാശാലകളിലെ സെര്‍ച്ച് കമ്മിറ്റി രൂപീകരണമാണ് അവതാളത്തിലായത്.
ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച വന്നെങ്കിലെ സ്ഥിരം വി.സി. നിയമനത്തിനുള്ള തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളൂ.
Summary: An explosive device was discovered near the stadium area inside the Calicut University campus late last night. Authorities have launched an investigation into the incident, raising security concerns in the region.