ന്യൂഡൽഹി: മാറ്റിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇക്കാര്യം ഇസിബി, ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ സീസൺ ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചതായി അറിയിപ്പ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇസിബി ടൂർണമെന്റ് നടത്തിപ്പിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. പ്ലേഓഫുകൾ ഉൾപ്പെടെ ടൂർണമെന്റിൽ 16 മത്സരങ്ങൾ കൂടിയാണ് ഇനി നടക്കാനുള്ളത്.
ഐപിഎൽ ഗവേണിങ് കൗൺസിൽ, ടീം ഫ്രാഞ്ചൈസികൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനമായത്.
അതിർത്തിയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഐപിഎൽ ക്രിക്കറ്റ് ഒരാഴ്ചത്തേക്ക് നിർത്തിവെക്കുകയാണെന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെത്തുടർന്ന് സുരക്ഷാഭീഷണിയുള്ള സാഹചര്യത്തിലാണ് മത്സരങ്ങൾ മാറ്റിവെക്കുന്നത്.
ഐപിഎൽ ചരിത്രത്തിൽ രണ്ടാം തവണയാണ് ടൂർണമെന്റിനിടെ മത്സരങ്ങൾ നിർത്തിവെക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിർദ്ദേശം. കൊവിഡ്-19 ഭീഷണിയെത്തുടർന്ന് ഐപിഎൽ 2021 മാറ്റിവച്ചപ്പോഴും ഇസിബി ഇത്തരത്തിൽ സമാനമായ ഒരു ഓഫർ നൽകിയിരുന്നു.
എന്നാൽ പിന്നീട് യുഎഇയിലാണ് ആ വർഷം ഐപിഎൽ നടത്തിയത്. അതേസമയം കഴിഞ്ഞദിവസം ധരംശാലയിൽനടന്ന പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം ഇടയ്ക്കുെവച്ച് ഉപേക്ഷിച്ചിരുന്നു.
സുരക്ഷാഭീക്ഷണിയെ തുടർന്നാണ് മത്സരം നിർത്തിയത്. കളിക്കാരെയും കാണികളെയും സ്റ്റേഡിയത്തിൽനിന്നു മാറ്റുകയായിരുന്നു. പിന്നീടാണ് ബിസിസിഐ ഐപിഎൽ 2025 ഒരാഴ്ചത്തേക്ക് മാറ്റിവച്ചതായി അറിയിച്ചത്.