തിരുവനന്തപുരം: ജോലി സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം നൽകണം. പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.
തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം. പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്.
വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാ കണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം എന്ന് സർക്കുലറിൽ പറയുന്നു.
തൊഴിലുടമകൾ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ സെക്യൂരിറ്റി മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണം എന്നും സർക്കുലറിലുണ്ട്.
മിനിമം വേതനം, ഓവർടൈം വേതനം. അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.