ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി. ഇരുവർക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎൽഎ പ്രത്യേക കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്അറിയിച്ചു.
കോൺഗ്രസ് നേതാക്കൾ സാമ്പത്തിക നേട്ടമുണ്ടാക്കാനായാണ് യങ്ങ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയത്. യങ്ങ് ഇന്ത്യയ്ക്ക് ബിസിനസ് സംബന്ധമായ പ്രവർത്തനങ്ങളില്ല, ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു.
യങ്ങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിന്റെ ഭാഗമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി. ഇ ഡിയുടെ കുറ്റപത്രത്തിന്മേൽ ജൂലൈ രണ്ട് മുതൽ എട്ട് വരെ ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതി വാദം കേൾക്കും.
കെട്ടിട വാടക ഇനത്തിലും കോൺഗ്രസ് നേതാക്കൾക്ക് കള്ളപ്പണ ഇടപാടുകളുണ്ട്. അസോസിയേറ്റ് ജേർണലും യങ്ങ് ഇന്ത്യയും കോൺഗ്രസും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കോൺഗ്രസിന് സംഭാവന നൽകിയവർ വഞ്ചിക്കപ്പെട്ടുവെന്നും ഇ ഡി കോടതിയെ അറിയിച്ചു.
അതേസമയം കുറ്റകൃത്യങ്ങളിൽ വ്യക്തികൾക്ക് മാത്രമാണോ പങ്കെന്നും കോൺഗ്രസ് പാർട്ടിക്ക് പങ്കില്ലേയെന്നും പിഎംഎൽഎ കോടതി ചോദിച്ചു. എഐസിസിയെ ഇരയാക്കിയാണോ കള്ളപ്പണ ഇടപാടെന്നും കോടതി ചോദിച്ചു.
ജവഹർലാൽ നെഹ്‌റു 1937 ൽ സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് ഇഡി രജിസ്റ്റർ ചെയ്ത കേസ്.
2014 ൽ ഡൽഹി ഹൈക്കോടതിയിൽ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ നിന്നാണ് 2021 ൽ ഇ ഡി അന്വേഷണം തുടങ്ങിയത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിൽ പറയുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തെളിവുകൾ ലഭിച്ചു. ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് കേസിൽ വാദം കേൾക്കുന്നത്.