കനത്ത മഴ; മൂന്ന് ജില്ലകളിൽ നാളെ അവധി
തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലും കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലുമാണ് അവധി.
പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ടാങ്കര്‍ ലോറി അപകടത്തെ തുടർന്ന് കാസർകോട് കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളിൽ കലക്ടർ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച കൊവ്വൽ സ്‌റ്റോറിന്റെ ഒരു കിലോമീറ്റർ പരിധിയിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
സ്‌കൂൾ, അങ്കണവാടി, കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നാളെ രാവിലെ 8 മണി മുതൽ സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം പൂർണ്ണമായും തടയുകയും വാഹനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്യും.
വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ പുകവലിക്കാനോ ഇൻവർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ല എന്നും അറിയിപ്പുണ്ട്.
വാഹനങ്ങൾ സ്‌റ്റാർട്ട് ചെയ്യാനോ, അപകടം നടന്ന സ്ഥലത്തു വിഡിയോ ചിത്രീകരണവും പൊതുജനങ്ങൾക്കുള്ള പ്രവേശനവും പൂർണ്ണമായും നിരോധനം ഏർപ്പെടുത്തും.
ഇലക്ട്രിസിറ്റി ബന്ധം നാളെ ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് എട്ട് ജില്ലകളില്‍ മഴ;ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുന്നു. ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുകള്‍ നിലവിലില്ലെങ്കിലും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള തീരത്ത് ഇന്ന് വൈകുന്നേരം മുതല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
വരുന്ന ഞായറാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.
പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതചുഴിയായി ദുര്‍ബലമായിട്ടുണ്ട്.
ചക്രവാതച്ചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍, സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Summary: Due to heavy rains, holiday declared for all educational institutions in Idukki, Ernakulam, and parts of Kottayam district on Friday. The announcement was made by the respective district collectors to ensure safety.