തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ഡ്രൈവിങ് സ്കൂളുകൾ ഉടൻ പ്രവർത്തനം തുടങ്ങും. ആറിടത്താണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. തലസ്ഥാനത്താണ് ആദ്യം തുടങ്ങുക. ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും. സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളെ അപേക്ഷിച്ച് 40 ശതമാനം ഫീസ് കുറച്ചായിരിക്കും ക്ലാസുകൾ നൽകുക.Driving schools of KSRTC will start functioning soon
ഹെവി ഡ്രൈവിങ് പരിശീലനത്തിന് 15,000 രൂപ വരെയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. എന്നാൽ കെ എസ് ആർ ടി സിയുടെ സ്കൂളിൽ 9000 രൂപ കൊണ്ട് പഠനം നടക്കും. കാർ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയാണ് ഫീസ് ഈടാക്കുക. പുറത്ത് ഇത് 14,000 രൂപവരെയാണ് ഈടാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ 6000 വരെ ഇടാക്കുന്ന ഇരുചക്ര വാഹന പഠനത്തിന് 3,500 രൂപയാണ് കെ എസ് ആർ ടി സി ഫീസ്. കാറും ഇരുചക്ര വാഹനവും ചേർത്താണെങ്കിൽ 11,000 രൂപ നൽകണം. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്.കെ എസ് ആർ ടി സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ പഠിക്കാനെത്തുന്നവർക്കായി പ്രത്യേക തിയറി ക്ലാസുകളും ഉണ്ടാകും.
തിരുവനന്തപുരത്ത്, കെ എസ് ആർ ടി സിയുടെ ആനയറ സ്റ്റേഷന് സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെ എസ് ആർ ടി സി സ്റ്റാഫ് ട്രെയിനിങ് കോളജിലാകും തിയറി ക്ലാസുകൾ. കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്കൂൾ പരിശീലന കാറിൻറെ ചിത്രം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പങ്കുവെച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ കെ എസ് ആർ ടി സിയിലെ വിദഗ്ധ ഇൻസ്ട്രക്ടർമാരുടെ സേവനം വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള പ്രത്യേക സംവിധാനവും ഒരുക്കും. ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിങ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.