തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോണായി പ്രഖ്യാപിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
നഗരത്തിലെ പ്രധാന പ്രദേശങ്ങളും നോ ഡ്രോൺ സോൺ ആയി പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. രാജ് ഭവൻ, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ, പ്രതിപക്ഷ നേതാവിന്‍റെ വസതി, ഗവൺമെന്‍റ് സെക്രട്ടറിയേറ്റ്, വിഴിഞ്ഞം ഹാർബർ, വി എസ് എസ് സി/ ഐഎസ്ആർഒ തുമ്പ, ഐഎസ്ആർഒ ഇൻറർനാഷണൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എൽ.പി.എസ്.സി/ഐഎസ്ആർഒ വലിയമല, തിരുവനന്തപുരം ഡൊമെസ്റ്റിക് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലും
സതേൺ എയർ കമാൻഡ് ആക്കുളം, റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്നോപാർക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ്, മിലിറ്ററി ക്യാമ്പ് പാങ്ങോട്, രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ജഗതി, ശ്രീപത്മനാഭസ്വാമി ടെമ്പിൾ, പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും രണ്ട് കിലോമീറ്റർ ചുറ്റളവിൽ യാതൊരു കാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
റെഡ് സോൺ മേഖലകളിൽ യാതൊരു കാരണവശാലും ഡ്രോൺ പറത്താൻ പാടുള്ളതല്ല. മറ്റു മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളൂ. ഇത്തരത്തിൽ അനുമതി ഇല്ലാത്ത ഡ്രോൺ പറത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
അതിനിടെ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. സൈനികനീക്കം കരുതലോടെ തുടരുന്നുവെന്നും യഥാസമയം വാർത്താസമ്മേളനം നടത്തി വിവരങ്ങൾ രാജ്യത്തെ അറിയിക്കുമെന്നും വ്യോമസേന വ്യക്തമാക്കി.
എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “ഓപ്പറേഷന്‍ സിന്ദൂരില്‍ വ്യോമസേനക്ക് കിട്ടിയ നിര്‍ദേശങ്ങൾ പ്രകാരം കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും ദൗത്യം നടപ്പിലാക്കി. ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യ സ്വഭാവത്തോടെയുമാണ് അവ പൂര്‍ത്തിയാക്കിയത്” എന്നാണ് ട്വീറ്റില്‍ പറയുന്നത്.
ഓപ്പറേഷനുകൾ തുടരുകയാണ്, വിശദ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു.