തൃശ്ശൂർ: കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് തൃശ്ശൂർ പൂരം വെടിക്കെട്ട്. അനുമതി ലഭിക്കുന്നതിനായി ദേവസ്വം അംഗങ്ങൾ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, പിയൂഷ് ഗോയൽ എന്നിവരെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
ഏകദേശം 200 വർഷത്തോളം പഴക്കമുള്ള തൃശ്ശൂർ പൂരം വെടിക്കെട്ട് ഇക്കൊല്ലവും നടത്തണമെന്നുതന്നെയാണ് ഭക്ത ജനങ്ങളുടെ ആവശ്യം.
ഇത്തവണ വെടിക്കെട്ട് നടത്തുന്നതിനായി കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
വെടിക്കെട്ടിന് അനുമതി ലഭിക്കാത്ത പക്ഷം പൂരം നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നാണ് ഇരു ദേവസ്വങ്ങളും പറയുന്നത്.
ഇത്തവണത്തെ തൃശ്ശൂർ പൂരം മെയ് 6 ന് നടത്താൻ ഇരിക്കെ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കാത്തത് വലിയ ആശങ്കകൾക്കാണ് വഴി വെച്ചിരിക്കുന്നത്.
വെടിക്കെട്ട് പുരയും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ ദൂരം വേണമെന്നതാണ് പ്രധാന നിബന്ധന.
ഫയർ ലൈനിൽ നിന്നും 100 മീറ്റർ മാറിവേണം ആളുകൾ നിൽക്കാൻ, 250 മീറ്റർ പരിധിയിൽ സ്‌കൂളുകളോ പെട്രോൾ പമ്പോ പാടില്ലെന്നും നിബന്ധനകളുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം നിബന്ധനകളാണ് വെടിക്കെട്ട് നടത്തിപ്പിന് എതിരായ് നിൽക്കുന്നത്.