തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ കേസിൽ പ്രതി ചേർക്കും. ആരോപണ വിധേയനായ സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം. ഒളിവിലുള്ള സുകാന്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
അതേസമയം പ്രൊബേഷണറി ഓഫീസറായ സുകാന്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ഐ.ബി. ഉദ്യോഗസ്ഥർ തമ്മിൽ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തിയിട്ടുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസെടുത്താൽ സസ്‌പെൻഷനിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.
നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഐബിയിൽ സുകാന്ത് ജോലി നോക്കിയിരുന്നത്. പ്രൊബേഷനിൽ ആയതിനാൽ പിരിച്ചുവിടാനും ഏജൻസിക്ക് അധികാരമുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസെടുത്താൽ സസ്‌പെൻഷനിലേക്ക് അടക്കം കാര്യങ്ങൾ നീങ്ങുമെന്നാണ് സൂചന.
അതേസമയം സുകാന്ത് സുരേഷിനെതിരെ പെൺകുട്ടിയുടെ കുടുംബം മൊഴി നൽകിയിട്ടുണ്ട്. സുകാന്തുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാൾ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം നൽകിയ മൊഴിയിൽ പറയുന്നു.
പണം തട്ടിയെടുത്ത കാര്യങ്ങളുൾപ്പടെ പൊലീസിനോട് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. പേട്ട സിഐക്കാണ് ഇവർ മൊഴി നൽകിയത്.