തൃശൂർ: നിയമം കാക്കുന്നവർ കാവലിരിക്കുന്ന തട്ടകത്തിൽ തന്നെ കള്ളൻ കയറിയാൽ എങ്ങനെയുണ്ടാകും?
തൃശൂർ നഗരഹൃദയത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് പൊലീസിനെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ട് മോഷ്ടാവ് വിഹരിച്ചത്.
ഡിഐജി ഓഫീസിനും സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനും വിളിപ്പാടകലെയുള്ള രണ്ട് ക്ഷേത്രങ്ങളിൽ ഒരേ രാത്രിയിൽ മോഷണം നടത്തിയിരിക്കുകയാണ് ഒരു അജ്ഞതൻ.
ഡിഐജി ഓഫീസുമായി മതിൽ പങ്കിടുന്ന ക്ഷേത്രത്തിൽ മോഷണം; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം
തൃശൂർ ഡിഐജി ഓഫീസിന്റെ തൊട്ടടുത്തുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലാണ് മോഷ്ടാവ് ആദ്യം ലക്ഷ്യം വെച്ചത്.
ഡിഐജി ഓഫീസുമായി ഒരു മതിൽ മാത്രം പങ്കിടുന്ന ഈ ക്ഷേത്രം നഗരത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നായിട്ടാണ് കരുതപ്പെടുന്നത്.
എന്നാൽ ബുധനാഴ്ച രാത്രി 11.42-ഓടെ ഇവിടെയെത്തിയ മോഷ്ടാവ് ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ നിഷ്പ്രഭമാക്കി അകത്തുകയറി.
രാത്രി പട്രോളിംഗും പൊലീസ് സാന്നിധ്യവും ശക്തമായ നഗരമധ്യത്തിൽ ഇത്തരമൊരു കവർച്ച നടന്നത് നാട്ടുകാരെയും ഭക്തരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഭാഗ്യം തുണച്ച് ശിവക്ഷേത്രം; പക്ഷേ മാരിയമ്മൻ കോവിലിൽ ‘പണി’ കിട്ടി
ഇരട്ടച്ചിറ ക്ഷേത്രത്തിലെ ഭണ്ഡാരം കള്ളൻ കുത്തിത്തുറന്നെങ്കിലും അവിടെ നിന്നും പണമൊന്നും ലഭിച്ചില്ല.
തലേദിവസം തന്നെ ക്ഷേത്രം അധികൃതർ ഭണ്ഡാരം തുറന്ന് പണം എണ്ണി തിട്ടപ്പെടുത്തി മാറ്റിയിരുന്നതാണ് കള്ളന് തിരിച്ചടിയായത്.
അവിടെ നിന്നും നിരാശനായി മടങ്ങിയ മോഷ്ടാവ് തൊട്ടുചേർന്നുള്ള മാരിയമ്മൻ കോവിലിലാണ് അടുത്ത കൈവെച്ചത്.
അവിടെ ഭണ്ഡാരം തകർത്ത് അകത്തുണ്ടായിരുന്ന കറൻസി നോട്ടുകൾ മുഴുവൻ മോഷ്ടിച്ചു. വെറും ചില്ലറ തുട്ടുകൾ മാത്രമാണ് മോഷ്ടാവ് അവിടെ ബാക്കിവെച്ചത്.
പിടികൊടുക്കാതെ കള്ളൻ, പക്ഷേ മടങ്ങിയത് ‘വിവരങ്ങൾ’ നൽകി; ആധാർ കാർഡും പാൻ കാർഡും പൊലീസിന്
മോഷണം നടത്തി മടങ്ങുന്നതിനിടെ കള്ളന് പറ്റിയ അബദ്ധമാണോ അതോ പൊലീസിനെ പറ്റിക്കാനുള്ള അടവാണോ എന്ന് വ്യക്തമല്ലാത്ത ചില തെളിവുകൾ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു.
മനോജ് മുർമു എന്നയാളുടെ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി എന്നീ നിർണ്ണായക രേഖകളാണ് ഭണ്ഡാരത്തിന് സമീപത്തുനിന്ന് കണ്ടെടുത്തത്.
പ്രതി രക്ഷപ്പെടുന്നതിനിടയിൽ പോക്കറ്റിൽ നിന്നും വീണുപോയതാകാമിതെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ, അന്വേഷണം വഴിതിരിച്ചുവിടാൻ മോഷ്ടാവ് മറ്റെവിടെ നിന്നെങ്കിലും മോഷ്ടിച്ച ഐഡി കാർഡുകൾ മനപ്പൂർവ്വം ഇവിടെ കൊണ്ടിട്ടതാണോ എന്ന കാര്യവും പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; ഉടൻ വലയിലാകുമെന്ന് പൊലീസ്
മോഷണത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
രാത്രി 11.42-ന് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതും കൃത്യം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ലഭിച്ച തിരിച്ചറിയൽ രേഖകളിലെ വ്യക്തിയെ കേന്ദ്രീകരിച്ചും നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചും ഈസ്റ്റ് പൊലീസ് അന്വേഷണം ഊർജിതമാക്കി.
അതീവ സുരക്ഷാ മേഖലയിൽ നടന്ന മോഷണമായതിനാൽ എത്രയും വേഗം പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ.
English Summary
In a brazen act of defiance against law enforcement, a thief targeted two temples located in the high-security zone of Thrissur, situated right next to the DIG and City Police Commissioner offices. The robbery occurred late Wednesday night at the Irattachira Shiva Temple and the adjacent Mariyamman Kovil. While the thief found the Shiva temple’s collection box empty, he managed to loot all the cash from the Mariyamman Kovil.








