പാലക്കാട്: കോട്ടമൈതാനത്ത് റാപ്പര്‍ വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപയുടെ നാശനഷ്ടം. നഷ്ടപരിഹാര തുക നൽകണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ, പട്ടികജാതി വികസന വകുപ്പിന് നോട്ടീസയച്ചു.
പരിപാടിക്കിടയില്‍ കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും ആളുകള്‍ നശിപ്പിച്ചതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും നഗരസഭ പരാതി നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത് മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. ‘മൂന്നാംവരവ് 3.0’ എന്ന പേരിൽ നടത്തിയ സംഗീത പരിപാടിയിൽ സൗജന്യമായിട്ടായിരുന്നു പ്രവേശനം.
കോട്ടമൈതാനത്തെ വേദിയിലേക്ക് വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്. തുടർന്ന് മൂന്ന് പാട്ട് പാടി വേടന്‍ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.
എട്ട് മണിയോടെയാണ് വേടന്‍ വേദിയിലേക്കെത്തിയത്. ബാരിക്കേഡ് തള്ളി മറിച്ചും മറ്റും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ കോട്ടമൈതാനത്തേക്ക് കടക്കുകയായിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പോലീസ് കാണികൾക്ക് നേരെ ലാത്തിവീശി. ഇതേ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ചിലർ കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്ക് നേരെയും പോലീസ് ലാത്തിവീശി. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.