ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞ് മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ട്രംപിന്റെ താരിഫിന് മറുപടിയായി ചൈന യുഎസ് ഉൽപ്പന്നങ്ങളുടെ താരിഫ് വർധിപ്പിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുകയായിരുന്നു.
ലോകത്തിലെ ഏറ്റവുംവലിയ എണ്ണ ഇറക്കുമതിക്കാരായ ചൈന ഏപ്രിൽ 10 മുതൽ എല്ലാ യുഎസ് ഉൽപ്പന്നങ്ങൾക്കും 34 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. വ്യാപാരയുദ്ധം രൂക്ഷമായതും ആഗോള സാമ്പത്തികമാന്ദ്യത്തിനുള്ള സാധ്യത കൂടിയതുമാണ് ക്രൂഡ് ഓയിൽ വിലയിൽ പ്രതിഫലിച്ചത്.
കഴിഞ്ഞ ദിവസം മാത്രം ഒറ്റയടിക്ക് ഏഴുശതമാനമാണ് ക്രൂഡ് ഓയിൽ വില ഇടിഞ്ഞത്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില 6.5 ശതമാനം കുറഞ്ഞ് ബാരലിന് 65.58 ഡോളർ എന്ന നിലയിലെത്തി. ഈയാഴ്ചത്തെ വിലയിടിവ് 10.9 ശതമാനമാണ്. ഒന്നര വർഷത്തിനിടെ ഒരാഴ്ച ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.
ഡബ്ല്യുടിഐ ക്രൂഡ് 7.4 ശതമാനം ഇടിഞ്ഞ് 61.99 ഡോളർ എന്ന നിലയിലാണ്. ഈയാഴ്ച ഡബ്ല്യുടിഐ ക്രൂഡിന് 10.6 ശതമാനം വില കുറഞ്ഞിരുന്നു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് ആണ് ഇത്. ക്രൂഡ് ഓയിൽ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വില അൻപത് ഡോളറിന് അടുത്തുവരെയെത്തിയേക്കുമെന്നാണ് നിഗമനം. നിലവിലെ വിപണി സാഹചര്യങ്ങളിൽ ക്രൂഡ് ഓയിലിന് ആവശ്യം കുറയുമെന്നും വിദഗ്ധർ പറയുന്നു.
ക്രൂഡ് ഓയിൽ വില കുറഞ്ഞത് ഇന്ത്യ പോലെ വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് അനുകൂലമായേക്കുമെന്നാണ് വിലയിരുത്തൽ. ഏതാനും വർഷങ്ങളായി ഇന്ത്യയിലെ എണ്ണവിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.
ആഗോളതലത്തിലെ ക്രൂഡ് ഓയിൽ വിലയിടിവിന് ആനുപാതികമായി പെട്രോൾ, ഡീസൽ, പാചകവാതക വില കുറച്ചാൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് അനുഗ്രഹമാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ വിലകുറയ്ക്കാൻ ഇന്ത്യയിലെ എണ്ണക്കമ്പനികൾ തയാറാകുമോ എന്നാണ് അറിയേണ്ടത്.