നിയമവിരുദ്ധമായി ക്രിക്കറ്റ് മത്സരങ്ങള്‍ മുതല്‍ തെരഞ്ഞെടുപ്പുകള്‍ വരെയുള്ള ഫലങ്ങള്‍ പ്രവചിക്കുകയും അതുവഴി കോടികള്‍ സമ്പാദിക്കുകയും ചെയ്യുന്ന ഒരു വാതുവെപ്പ് മാര്‍ക്കറ്റുണ്ട് ഇന്ത്യയില്‍. ഫലോഡി സട്ട മാര്‍ക്കറ്റ് എന്നാണ് ഈ കൊച്ചു ടൗണിന്‍റെ പേര്. വാതുവെപ്പും ചൂതാട്ടവും ഇന്ത്യയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കിലും വിചിത്രയും രഹസ്യവുമായി പ്രവര്‍ത്തിക്കുന്ന ഫലോഡി സട്ട ബസാറിലെ പ്രവചനങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും നിരവധിയാളുകളാണ് ഉറ്റുനോക്കുന്നതാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സജീവമായ സാട്ട ബാസാറിൽ ഇന്നലെ എന്തു സംഭവിച്ചു കാണും. ശതകോടികളുടെ ചൂതാട്ടമാണ് ഇവിടെ നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ മുതല്‍ മഴ പെയ്യുന്നത് വരെ പ്രവചിച്ച് വാതുവെപ്പ് നടക്കുന്നയിടമാണ് സാട്ട ബസാര്‍.
രഹസ്യമായാണ് വാതുവെപ്പ് നടക്കുന്നതെങ്കിലും ഓരോ പ്രധാന പാര്‍ട്ടിയും നേടുന്ന സീറ്റുകളുടെ എണ്ണം മുതല്‍ പ്രമുഖ രാഷ്ട്രീയക്കാരുടെ വ്യക്തിഗതവിജയം വരെ എല്ലാത്തിലും വാതുവെപ്പ് നടന്നെന്നാണ് ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ വെളിപ്പെടുത്തുന്നത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വാതുവെപ്പ് വിപണി 10,000 കോടി കവിഞ്ഞേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പൊതുവേ മോദി 3.0യ്ക്ക് അനുകൂലമായാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. എന്‍.ഡി.എയ്ക്ക് 400 സീറ്റുകള്‍ വരെ മിക്ക എക്സിറ്റ് പോളികളും പ്രവചിച്ചിരുന്നത്. എക്സിറ്റ് പോള്‍ പുറത്തുവരും മുന്‍പ് ബി.ജെ.പിക്ക് സാധ്യത കുറവാണെന്നായിരുന്നു സാട്ട കമ്മ്യൂണിറ്റുകളുടെ പ്രവചനങ്ങള്‍. എക്സിറ്റ് പോളിനുശേഷം പ്രവചനങ്ങള്‍ മാറ്റിപ്പിടിക്കുകയായിരുന്നു. എന്നാൽ റിസൾട്ട് പുറത്തു വന്നപ്പോൾ സാട്ടാ ബസാറിൻ്റെ പ്രവചനങ്ങളും തെറ്റി.
തിരഞ്ഞെടുപ്പ് വാതുവെപ്പ് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്ന് രാജസ്ഥാന്റെ ഫലോഡി സാട്ട ബസാറാണ്. ഇത് കൂടാതെ ഡല്‍ഹിയും മറ്റ് പല നഗരങ്ങളും കേന്ദ്രീകരിച്ച് നിരവധി സാട്ട കമ്മ്യൂണിറ്റുകളുണ്ട്. തിരഞ്ഞെടുപ്പ്, ക്രിക്കറ്റ് മത്സരങ്ങള്‍, കാലാവാസ്ഥ എന്നിങ്ങനെ പലതിലും ഏതാണ്ട് കൃത്യമായ ഫലപ്രവചനം നടത്തി ട്രാക്ക് റെക്കോഡിട്ടിട്ടുണ്ട് ഫലോഡി സാട്ട ബസാര്‍.
സ്ഥാനാര്‍ത്ഥിയുടെ ജനസ്വീകാര്യത, ജാതി പിന്തുണ, തിരഞ്ഞെടുപ്പ് റാലികളിലെ ജനപങ്കാളിത്തം, പാര്‍ട്ടിയുടെ ശക്തി എന്നിങ്ങനെ നിരവധി കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സാട്ട ബസാറില്‍ വാതുവെപ്പ് തുക നിശ്ചയിക്കുന്നത്. വോട്ടിംഗ് ഓരോ ഘട്ടം പിന്നിടുമ്പോഴും നിരക്കില്‍ മാറ്റം വരുത്തുന്ന രീതിയാണ് പിന്തുടരുന്നത്.
ഒരു പാര്‍ട്ടി ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് സീറ്റ് നല്‍കുമോ? എത്ര സീറ്റുകളില്‍ ഒരു പാര്‍ട്ടി വിജയിക്കാം, ആരായാരിക്കും മുഖ്യമന്ത്രിയും പ്രാധാനമന്ത്രിയുമാകുക എന്നിങ്ങനെ പല പ്രവചനം നടത്തും. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഓരോ മണിക്കൂറിലും വാതുവെപ്പ് നിരക്കില്‍ മാറ്റം വരും. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെയും പ്രാദേശിക സ്ഥിതിവിവരക്കണക്കുകളുടെയും പിന്തുണയോടെയുള്ള വിശകലനമാണ് സാട്ട വിപണിയുടെ കൃത്യതയ്ക്ക് കാരണം.
ഖാന, ലഗാന എന്നീ രണ്ട് പ്രധാനപദങ്ങളാണ് വാതുവെപ്പില്‍ ഉപയോഗിക്കുന്നത്. ഖാന എന്നത് വിജയ സാധ്യത കുറവുള്ള പന്തയങ്ങളെയാണ് സൂചിപ്പിക്കുന്നത്. ലഗാനയെന്നാല്‍ തിരിച്ചും. വാതുവെപ്പുകാരുമായുള്ള വ്യക്തിപരമായ വിശ്വാസം മൂലം പ്രാദേശികമായ വാതുവെപ്പുകാര്‍ പണം നിക്ഷേപിക്കേണ്ടതില്ല. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വഴി പണം നിക്ഷേപിക്കണം.
രാജ്യത്തെമ്പാടും നിന്നുള്ള വിവരങ്ങളുപയോഗിച്ച് ഫലോഡിയിലെ വാതുവെപ്പുകാര്‍ വോട്ടര്‍മാരുടെ മാനസികാവസ്ഥയും തിരഞ്ഞെടുപ്പ് പ്രവണതകളും അവലോകനം ചെയ്താണ് പ്രവചനങ്ങളിലേക്ക് എത്തുന്നത്. രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെയാണ് വിപണിയുടെ സമയം. ഓരോ ദിവസവും കോടികളാണ് കൈകാര്യം ചെയ്യുന്നത്. ഫോണ്‍ വഴിയാണ് വാതുവെപ്പ് നടക്കുന്നത്. ജേതാക്കള്‍ക്ക് മൊബൈല്‍ വാലറ്റുകള്‍ വഴി പണം കൈമാറുന്നു.
ഫലോഡി സട്ട മാര്‍ക്കറ്റിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവിടുത്തെ പ്രവചനങ്ങള്‍ക്കും വാതുവെപ്പിനും ഇതേ പഴക്കം അവകാശപ്പെടാം. 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഇവിടുത്തെ പ്രവചന ബിസിനസിന് കേന്ദ്രീകൃതമായ ചൂതാട്ടത്തിന്‍റെ ഒരു രൂപം വന്നു. മഴയുടെ വാതുവെപ്പോടെയായിരുന്നു ഈ മാര്‍ക്കറ്റിന്‍റെ തുടക്കം എന്നാണ് ചരിത്രം. എന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പ് പ്രവചനങ്ങളും വാതുവെപ്പുമായി ഈ മാര്‍ക്കറ്റ് പ്രസിദ്ധവും കുപ്രസിദ്ധവുമായി. എന്നാല്‍ ഇപ്പോഴും മഴ പ്രവചനങ്ങള്‍ ഈ മാര്‍ക്കറ്റില്‍ നടക്കാറുണ്ട്. മഴയെ തുടര്‍ന്ന് ഒരു കനാല്‍ നിറയുന്നതോ കുളം കരകവിഞ്ഞൊഴുകുന്നതോ എല്ലാം ഇവിടെ മഴയുമായി ബന്ധപ്പെട്ട വാതുവെപ്പിന്‍റെ വിഷയങ്ങളാവാറുണ്ട്. റേഡിയോയില്‍ ക്രിക്കറ്റ് കമന്‍ററികള്‍ വന്ന് തുടങ്ങിയതോടെ ക്രിക്കറ്റിലേക്കായി വാതുവെപ്പുകളിലെ ശ്രദ്ധ. ഈ ഐപിഎല്‍ കാലത്തും ഈ വാതുവെപ്പും ചൂതാട്ടവും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എഴുപതുകള്‍ക്ക് ശേഷമാണ് ഫലോഡി സട്ട മാര്‍ക്കറ്റില്‍ തെരഞ്ഞെടുപ്പ് പ്രവചനങ്ങളും വാതുവെപ്പും കൂടുതല്‍ പ്രചാരത്തിലായത്. ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ വരെ ഇപ്പോള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു. അങ്ങനെ ദേശീയ ശ്രദ്ധയും ജോധ്‌പൂരിലെ ഈ ചെറിയ മാര്‍ക്കറ്റ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഒപ്പീനിയന്‍ പോളുകള്‍ക്ക് രാജ്യത്ത് നിരോധനമുണ്ട്. അപ്പോഴും ഫലോഡി സട്ട മാര്‍ക്കറ്റിലെ തെരഞ്ഞെടുപ്പ് പ്രവചനം തകൃതിയായി നടക്കുന്നു. കോടികളുടെ ചൂതാട്ടമാണ് ഇതിനൊപ്പം തകൃതിയായി ഇവിടെ ഓരോ ദിനവും നടക്കുന്നത്. ഈ വിവരങ്ങള്‍ അറിയാന്‍ ഏറെ താല്‍പര്യമുള്ളവരുണ്ട് എന്നതാണ് മറ്റൊരു വസ്തുത.
ഫലോഡിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് സട്ട മാര്‍ക്കറ്റിലേക്ക് പ്രവേശനം എളുപ്പമല്ല. ഏജന്‍റുമാര്‍ മുഖേന മാര്‍ക്കറ്റിലേക്ക് വരാം. പക്ഷേ പണം മുന്‍കൂറായി നല്‍കിവേണം വാതുവെപ്പില്‍ പങ്കെടുക്കാന്‍. ഈ ഡിജിറ്റല്‍ കാലത്ത് ഇവിടുത്തെ സാമ്പത്തിക ഇടപാടുകളെല്ലാം ഏതാണ്ട് ഓണ്‍ലൈന്‍ മാര്‍ഗം വഴിയാണ്. വാതുവെപ്പിന്‍റെ വിഷയങ്ങള്‍ അനുസരിച്ച് വാതുവെപ്പിലെ തുകയില്‍ മാറ്റം വരും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സട്ട മാര്‍ക്കറ്റ് വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കും. ഇതിനകം കോടികളുടെ ബിസിനസ് ഇവിടെ നടക്കും. രാജ്യത്തെ വിവിധയിടങ്ങളിലായി ആളുകളുടെ ശൃംഖലയുള്ളത് പ്രയോജനപ്പെടുത്തി അഭിപ്രായം ആരാഞ്ഞാണ് വോട്ടര്‍മാരുടെ മനസും ഇലക്ഷന്‍ ട്രെന്‍ഡുകളും ഫലോഡി സട്ട മാര്‍ക്കറ്റില്‍ കണക്കുകൂട്ടി പ്രവചിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ മാര്‍ക്കറ്റിനും തെരഞ്ഞെടുപ്പ് പ്രവചനരംഗത്ത് വിശ്വാസ്യതയുണ്ട് എന്നതാണ് വിചിത്രമായ വസ്‌തുത.
(ഈ വാര്‍ത്ത വാതുവെപ്പിനെയും ചൂതാട്ടത്തെയും പ്രോത്സാഹിപ്പിക്കുന്നത് അല്ല എന്നറിയിക്കുന്നു, ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്)