കണ്ണൂർ: ഒരു ഇടവേളക്ക് ശേഷം പി ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലക്സുകൾ. പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ കേന്ദ്രകമ്മറ്റിയിലേക്കുള്ള പ്രവേശനം പ്രതീക്ഷിച്ചിരുന്നു.
എന്നാൽ മധുരയിലെ പാർട്ടി കോൺഗ്രസിൽ ജയരാജനെക്കാൾ ജൂനിയറായവർ കേന്ദ്രകമ്മറ്റിയിൽ എത്തിയതോടെയാണ് അണികൾ പരസ്യ പ്രതിഷേധം തുടങ്ങിയിരിക്കുന്നത്.
തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞു നിൽക്കുമെന്നാണ് ബോർഡുകളിൽ പറയുന്നത്.
സിപിഎം ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. റെഡ് യങ്‌സ് കക്കോത്ത് എന്ന പേരിലാണ് ഫ്ലക്സുബോർഡ്. എന്നാൽ ഇക്കാര്യത്തിൽ സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സംസ്ഥാന സമ്മേളനത്തിന് തൊട്ടുപിന്നാലെ ജയരാജൻ അനുകൂലികൾ വിമർശനം ഉന്നയിച്ചിരുന്നു. പ്രായപരിധി മാനദണ്ഡം മൂലം ഇനിയൊരു അവസരം ജയരാജനില്ല എന്നതിനാൽ കടുത്ത വിമർശനം ഉയരുകയാണ്. ഇതോടെ ജില്ലാ നേതൃത്വം അതീവ ജാഗ്രത പുലർത്തി.
പ്രതിഷേധം അതിരുവിടാതിരിക്കാനും പരസ്യമായ വിമർശനങ്ങളിലേക്ക് കടക്കാതിരിക്കാനും പ്രത്യേക ശ്രദ്ധപുലർത്തുന്നുണ്ട്. എന്നാൽ പാർട്ടി കോൺഗ്രസിലും അവഗണിക്കപ്പെട്ടതോടെ പരസ്യമായ പ്രതിഷേധവുമായി ജയരാജൻ അനുകൂലികൾ രംഗത്ത് വന്നത്. ഇത് പരിധിവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് സിപിഎം നേതൃത്വം.