കൊച്ചി: മകൾ വീണ വിജയനെ വട്ടമിട്ട് കേന്ദ്രഏജൻസികൾ, കോടിയേരിയുടെ മക്കൾക്ക് ലഭിക്കാത്ത പാർട്ടി പിന്തുണയുണ്ട് പിണറായിയുടെ മകൾക്ക്, ഇങ്ങനെ സിപിഎമ്മിൽ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിക്കാവുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്.
എന്നാൽ ഇതെല്ലാം നന്നായി മനസിലാക്കിയിട്ടുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിൽ പോലും അസംതൃപ്തരാണ് ഏറെയും എന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെയാണ് എംവി ജയരാജന്റെ പിൻഗാമിയായി കെകെ രാഗേഷിനെ പിണറായി വിജയൻ കണ്ടെത്തിയതും.
എന്നാൽ എംവി ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി മാറി നിന്നപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത് ടിവി രാജേഷായിരുന്നു.
സ്വാഭാവികമായും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രാജേഷിനെ പരിഗണിക്കും എന്ന് കരുതിയിടത്തു നിന്നാണ് മുഖ്യമന്ത്രി കെകെ രാഗേഷുമായി കണ്ണൂരിലേക്ക് എത്തിയത്.
പി ജരാജൻ അടക്കം സ്ഥാനം ലഭിക്കാതെ പോയ നിരവധിപേരുണ്ട് കണ്ണൂരിൽ, പാർട്ടിയിൽ ശക്തനാവാൻ ശ്രമിക്കുന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വെല്ലുവിളിയുമുണ്ട്. അതുകൊണ്ട് തന്നെ അതിവിശ്വസ്തനെ ജില്ലാ സെക്രട്ടറിയുടെ സ്ഥാനത്ത് ഇരുത്തണ്ടത് പിണറായിയുടെ ആവശ്യമായിരുന്നു.
സ്വന്തം തട്ടകത്തിലെ പിടിവിടാതിരിക്കാൻ പിണറായി തന്നെ നേരിട്ട് എത്തിയെന്ന് പറയാം. ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാനുള്ള ജില്ലാ കമ്മറ്റിയോഗത്തിലും പങ്കെടുത്തു.
ജില്ലാ കമ്മറ്റിക്ക് മുമ്പായി ചേർന്ന് സംസ്ഥാന നേതാക്കളുടെ യോഗത്തിൽ കെകെ രാഗേഷിന്റെ പേര് മുഖ്യമന്ത്രി നിർദേശിച്ചു. പതിവു പോലെ ആരും എതിർത്തില്ല. ജില്ലാ കമ്മറ്റി യോഗത്തിലും ഇത് തന്നെയായിരുന്നു അവസ്ഥ.
പിണറായിയെ എതിർക്കാൻ ആർക്കും ധൈര്യമില്ല. അതോടെ ഏകപക്ഷീയമായി ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ നാല് വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസ് ചലിപ്പിച്ചിരുന്നത് കെകെ രാഗേഷായിരുന്നു. വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന നേതാവാണെങ്കിലും രാഗേഷിന്റെ പ്രവർത്തന മേഖല കണ്ണൂരായിരുന്നില്ല.
രാജ്യസഭാ എംപിയായും ദേശീയ നേതൃത്വത്തിന്റെ ഭാഗമായും ഏറെ നാൾ ഡൽഹിയിലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാത്രമായിരുന്നു രാഗേഷ് കണ്ണൂർ കേന്ദ്രീകരിച്ചത്.
എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയിരിക്കുന്നത്. ഇനി ചർച്ച രാഗേഷ് ഒഴിയുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് ആര് എത്തും എന്നതിലാണ്.