തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോർന്നത് കനത്ത തോൽവിക്ക് കാരണമായെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നിലെ കാരണങ്ങൾ സമഗ്രമായി പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം.CPM claims that leakage of party votes in the Lok Sabha elections led to heavy defeat
പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയായത് സിപിഎമ്മിനെ ഞെട്ടിച്ചു. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
മണ്ഡല അടിസ്ഥാനത്തിൽ പരാജയ കാരണങ്ങൾ വിലയിരുത്താനാണ് തീരുമാനം. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധനയും വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷനും ഉൾപ്പെടെയുണ്ടാകുമെന്നാണ് സൂചന. സംസ്ഥന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചിരുന്നു.