മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നൽകും. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ അനുമതി തേടി നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മകൾ ആശ ലോറൻസാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.
മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കൽ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി തള്ളിയതോടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും.
ആശ ലോറൻസിനെ അനുകൂലിച്ചായിരുന്നു മറ്റൊരു മകളായ സുജാത ബോബനും ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചത്. എന്നാൽ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനൽകണമെന്ന് എം എം ലോറൻസ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് മകൻ എം എൽ സജീവൻ ഹൈക്കോടതിയെ അറിയിച്ചത്.
ഹർജിയിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ എ എം ലോറൻസിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇത് പ്രകാരം എം എം ലോറൻസിന്റെ മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എം എം ലോറൻസിന്റെ മരണത്തിന് പിന്നാലെയാണ് മതാചാര പ്രകാരം സംസ്‌കാരം വേണമെന്ന ആവശ്യവുമായി മകൾ ആശ രംഗത്തെത്തിയത്. പിന്നാലെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഉൾപ്പടെ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.
English summary : CPIM leader MM Lawrence’s dead body will be given for study purposes; Asha Lawrence’s petition was rejected