തിരുവനന്തപുരം: സംസ്ഥാനത്ത് 727 പേർക്ക് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വിണാ ജോർജ് അറിയിച്ചു.
പ്രായമുള്ളവരും രോഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു.
അതേസമയം കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. എന്നാൽ വർദ്ധവ് സാധാരണമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനവള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്.
ഇരയിമ്മൻ തുറയിൽ സെറ്റല്ലസിനെയാണ് കാണാതായത്. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് തദയൂസിന്‍റെ മൃതദേഹം പൂവാർ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. വള്ളത്തിൽ കൂടെയുണ്ടായിരുന്ന മുത്തപ്പൻ, രജിൻ, പുഷ്പദാസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.
അതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.