സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടപടികളുമായി രംഗത്തെത്തി. പ്രതിരോധ നടപടികളുഡി ഭാഗമായി പൊതുജനങ്ങൾക്കായുള്ള ജാഗ്രത നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി. അതേസമയം രാജ്യത്താകമാനം 4026 ആക്ടീവ് കേസുകളാണുള്ളത്. 24 മണിക്കൂറിനിടെ 65 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചു.
ഒമിക്രോൺ ജെഎൻ-1 വകഭേദമായ എൽഎഫ്-7 ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്. ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80 കാരനാണ് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി.
പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സർക്കുലറിൽ പറയുന്നു. ആശുപത്രികളിൽ എല്ലാവരും മാസ്‌ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദേശങ്ങൾ സർക്കുലറിലുണ്ട്.
രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023 ൽ ഇറക്കിയ എബിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകരോട് നിർദേശം നൽകിയിട്ടുണ്ട്. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെയെന്ന് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.