കൊച്ചി: കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള കപ്പൽ യാത്ര പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യാത്രയ്ക്കായി കപ്പൽ കിട്ടാനില്ലെന്ന് കരാർ കമ്പനിയായ മാരിടൈം ബോർഡിനെ അറിയിച്ചു.
തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷിച്ചെങ്കിലും കപ്പൽ കിട്ടാനില്ലെന്നാണ് കമ്പനിയുടെ വാദം. കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ പ്രവാസികളുടെയും മറ്റും യാത്ര ചെലവ് കുറയുമെന്നായിരുന്നു പ്രതീക്ഷ.
2024 ൽ ആയിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. നേരത്തെ മാരിടൈം ബോർഡ് നടത്തിയ പാസഞ്ചർ സർവേയിൽ ദുബായിലേക്കുള്ള കപ്പൽ സർവീസിനോടാണ് കൂടുതൽപ്പേരും താത്പര്യം പ്രകടിപ്പിച്ചിരുന്നത്. കാരണം പ്രവാസികളുടെ യാത്രച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നതു മാത്രമല്ല, കൂടുതൽ ചരക്കുകൾ കൊണ്ടുവരാനാകും എന്നതും ഈ പദ്ധതി വരുന്നതുകൊണ്ടുള്ള നേട്ടങ്ങളായി കണ്ടിരുന്നു.
പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നതിനായി നാല് കമ്പനികളായിരുന്നു കേരള മാരിടൈം ബോർഡിനു മുന്നിൽ താൽപ്പര്യം അറിയിച്ച് എത്തിയിരുന്നത്. ഈ നാല് കമ്പനികളിൽ രണ്ടു കമ്പനികളെ സർവ്വീസ് നടത്താൻ യോഗ്യരായി കണ്ടെത്തുകയായിരുന്നു.
ഇതിൽ ഒരു കമ്പനിയായ വൈറ്റ് സീ ഷിപ്പിങ് കമ്പനിയ്ക്കായിരുന്നു സർവ്വീസ് നടത്താൻ അനുയോജ്യമായ കപ്പൽ കണ്ടെത്താനുള്ള നിർദേശം നൽകിയിരിക്കുന്നത്.