ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് സോണിയ ചികിത്സ തേടിയത്. സ്വകാര്യ സന്ദര്‍ശനത്തിനായി ഷിംലയിലെത്തിയപ്പോഴാണ് സംഭവം. ഛരബ്രയിലുള്ള ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്.
തുടർന്ന് ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സോണിയയെ വൈദ്യപരിശോധന നടത്തുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സോണിയ ഗാന്ധി നിരീക്ഷണത്തിലാണ്, ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
എന്നാൽ നേരിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരിശോധനയ്ക്കായാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. കഴിഞ്ഞ ഫെബ്രുവരിയിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.









