കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മാധ്യമ പ്രവര്‍ത്തകനെ സിപിഐ നേതാവായ നഗരസഭ കൗണ്‍സിലര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി.
നഗരസഭയിലെ കുടുംബശ്രീ ഹോട്ടല്‍ കൗണ്‍സിലര്‍ തന്നെ ബിനാമി പേരില്‍ നടത്തുന്നെന്ന ആരോപണത്തെ കുറിച്ച് പൊതുഇടത്ത് വച്ച് സംസാരിച്ചതിന്‍റെ പേരിലായിരുന്നു മര്‍ദനം.
അതേസമയം മര്‍ദനമേറ്റത് തനിക്കാണെന്ന വാദവുമായി കൗണ്‍സിലറും ചികിത്സ തേടിയിട്ടുണ്ട്. ദീപിക ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകന്‍ ശിവശങ്കര പിള്ളയാണ് സിപിഐ കൗണ്‍സിലര്‍ ഡിക്സന്‍റെ മര്‍ദനത്തിന് ഇരയായതെന്നാണ് പരാതി.
നഗരസഭയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടല്‍ ബിനാമി പേരില്‍ ഡിക്സനാണ് നടത്തുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇതേകുറിച്ച് ശിവശങ്കരപിളള സംസാരിച്ചിരുന്നു.
ഇതറിഞ്ഞെത്തിയ ഡിക്സന്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ശിവശങ്കരപിളള മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കര പിള്ളയെ വാഹനമിടിച്ച് വീഴ്ത്താനും കൗണ്‍സിലര്‍ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
എന്നാല്‍ തന്‍റെ ജീവിത മാര്‍ഗം തകര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആസൂത്രിതമായി ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ തന്നെയാണ് ആദ്യം മര്‍ദിച്ചതെന്നുമാണ് ഡിക്സന്‍റെ വാദം.
മര്‍ദനമേറ്റ മാധ്യമ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ പിന്നാലെ ഡിക്സനും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.