തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെയാണ് യുവതി വെളിപ്പെടുത്തൽ നടത്തിയത്. യുവതിയുടെ പരാതിയിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.
ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് ഗിരി എന്ന പൊലീസുകാരൻ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പലരേയും സംബന്ധിച്ച് യുവതി ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും ഇത് പലതും അന്വേഷിക്കുമ്പോൾ വ്യക്തയില്ലെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു. പലരുടെയും പേരിൽ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷിച്ച് വാരികയാന്നെന്നും പൊലീസ് പറഞ്ഞു. മകളുടെ കൊലപാതകത്തിനു പിന്നാലെയാണ് യുവതി ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയതിന് പൊലീസ് കേസെടുത്തത്.
ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു എസ്പി ഒഫീസിലെ പൊലീസുകാരന് താൻ ലക്ഷങ്ങൾ നൽകിയെന്നും ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തിയത്. 10 വർഷം മുമ്പുള്ള സംഭവമാണെന്നാണ് യുവതി വെളിപ്പെടുത്തിയത്.
പാസ്പോർട്ട് ഓഫീസ് ജീവനക്കാരന് പണം നൽകിയെന്ന് യുവതി ആദ്യം പറഞ്ഞിരുന്നു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ വീണ്ടും പണം എടുത്തതായി തെളിഞ്ഞു. ഈ പണം ആർക്ക് കൊടുത്തതാണെന്ന് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുകാരൻറെ പേര് പറഞ്ഞത്. പീഡനം സംബന്ധിച്ച് വെളിപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ദിവസം പൊലീസുകാരനെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു.