കൊച്ചി: മാസപ്പടി കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിഎംആർഎൽ ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. വനിത ജീവനക്കാരിയെ അടക്കം ഇഡി 24 മണിക്കൂർ നിയമവിരുദ്ധ കസ്റ്റഡിയിൽവെച്ചെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സിഎംആർ എലും , എസ്കാലോജിക്കുമായി ബന്ധപ്പെട്ട ദുരൂഹ പണമിടപാടിലാണ് ചീഫ് ഫിനാൻസ് ഓഫീസർ കെ.എസ് സുരേഷ് കുമാർ, ഐടി ഓഫീസർ അഞ്ജു, ചീഫ് മാനേജർ ചന്ദ്രശേഖരൻ എന്നിവരെ ചോദ്യം ചെയ്തത്.
എക്സാലോജിക്കുമായുണ്ടാക്കിയ സാമ്പത്തിക ഇടപാടിൻറെ രേഖകൾ ജീവനക്കാർ ചോദ്യം ചെയ്യലിൽ ഇഡിയ്ക്ക് കൈമാറി. വീണ വിജയൻറെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി സിഎംആർഎൽ ഉണ്ടാക്കിയ ധാരണാ പത്രവും 2017 മുതൽ പണം കൈമാറിയതിൻറെ രേഖകളും ഉദ്യോഗസ്ഥർ ഹാജരാക്കി. ചോദ്യം ചെയ്യലിന് പിന്നാലെ ഇഡിയ്ക്കെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വനിത ജീവനക്കാരിയെ ഇഡി രാത്രി കസ്റ്റഡിയിൽ വെച്ചെന്നും ചോദ്യം ചെയ്യലിൻറെ സിസിടിവി സൂക്ഷിക്കാൻ നിർദ്ദേശിക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, വനിത ജീവനക്കാരിയെ വനിത ഉദ്യോഗസ്ഥയാണ് ചോദ്യം ചെയ്തതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ കമ്പനി എംഡി ശശിധരൻ കർത്ത മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ നൽകി.
ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. സിഎംആർഎൽ എക്സാലോജിക് കരാറിന് നേതൃത്വം കൊടുത്ത പി സുരേഷ് കുമാറിനും ക്യാഷ്യർ വാസുദേവനും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് പിറകെ വീണ വിജയന് നോട്ടീസ് നൽകുന്നതടക്കമുള്ള നടപടിയുണ്ടാകും. അതേസമയം ഇഡി അന്വേഷണം ഉന്നതരിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ അതുമായി നടക്കു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം.
Read Also: മഴയെത്തും മുമ്പേ കുട ചൂടി കേരളം; ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധന