വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
തൃശ്ശൂര്‍: ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം. സ്‌കൂളില്‍ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ കാഞ്ഞാണി നീലങ്കാവില്‍ ജെയ്സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്.
ആക്രമണത്തിൽ തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം തകര്‍ന്നനിലയില്‍ ആല്‍വിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ സ്കൂളിലെ ഇടവേള സമയത്തായിരുന്നു കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെയും കൊമേഴ്സ് വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ തമ്മിൽ ഏറ്റുമുട്ടിയത്.
കുട്ടികള്‍ നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട്, ചേരിതിരിഞ്ഞ് പോര്‍വിളി നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം ആണ് കൈയാങ്കളിയിലേക്ക് കലാശിച്ചത്.
കുട്ടികള്‍ അടികൂടുന്നത് കണ്ട അധ്യാപര്‍ പിടിച്ചുമാറ്റിയെങ്കിലും ആല്‍വിന്‍ ഇവർക്കിടയിൽ തനിച്ചായിപ്പോയി. തുടര്‍ന്ന് ആല്‍വിനെ മറ്റു വിദ്യാർഥികൾ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
അടികൊണ്ട് നിലത്തു വീണ ആല്‍വിന്റെ തലയ്ക്കും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. വിദ്യാർത്ഥികളെ പിടിച്ചുമാറ്റാന്‍ ചെന്ന അധ്യാപകര്‍ക്കും നിസ്സാരപരിക്കുണ്ട്.
പിതാവ് ജെയ്സന്റെ പരാതിയെത്തുടര്‍ന്ന്, ആല്‍വിനെ ആക്രമിച്ച 22 വിദ്യാര്‍ഥികളുടെ പേരില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു.
വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം
കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചു.
കാസര്‍കോട് ആദൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ് ക്രൂര മര്‍ദനത്തിനു ഇരയായത്.
നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിടുകയായിരുന്നു എന്നാണ് പരാതി.
ബെഞ്ചു ദേഹത്തേയ്ക്ക് വീണ വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ഥിയുടെ മുഖത്ത് ഉള്‍പ്പെടെ നഖം കൊണ്ട് മുറിഞ്ഞ പരിക്കുകൾ ഉണ്ട്. സംഭവത്തിൽ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണു പുറത്തുവരുന്ന വിവരം. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥി നിലവില്‍ വീട്ടിൽ വിശ്രമത്തിലാണ്.
അതേസമയം കണ്ണൂർ ജില്ലയിലും കഴിഞ്ഞ ദിവസം റാഗിങ് നടന്നതായി പരാതിയുണ്ട്. ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയ്ക്കാണ് മർദനമേറ്റത്.
ഈ വിദ്യാർത്ഥിയെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാർഥി മർദിച്ചെന്നാണ് പരാതി.
സ്കൂളിന്റെ പുറത്തു നിന്നാണ് കുട്ടിക്ക് മർദനമേറ്റതെന്ന് രക്ഷിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ മറ്റു ചില സ്കൂളുകളിലും കഴിഞ്ഞ ദിവസങ്ങളിൽ റാഗിങ് നടന്നിട്ടുണ്ടെങ്കിലും പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ റാഗ് ചെയ്യുന്ന പരാതികൾ മുൻപും നിരവധി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ അധ്യയന വർഷം ഹയർ സെക്കൻഡറി മേഖലയിൽ റാഗിങ് പരാതികൾ ഏറെയായിരുന്നു. സ്കൂളിനകത്തു നടക്കുന്ന റാഗിങ് സംഭവങ്ങൾ വെളിയിൽ അറിയുന്നത് ക്ഷീണമായി കരുതുന്ന സ്കൂൾ അധികൃതർ ഇത് സംബന്ധിച്ച പരാതികൾ ഒതുക്കിത്തീർക്കുന്നതായും ആക്ഷേപമുണ്ട്.
Summary: A violent clash broke out among students at SNJGS School, Karamukku, reportedly over an Instagram post. Plus One Computer Science student Alvin (16), son of Jaison from Neelankavil, Kanjani, was seriously injured in the incident and has been hospitalized.