ചൈനയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങളുടെ പിന്നില്‍ യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) ആണെന്ന ആരോപണവുമായി ചൈന. ഫെബ്രുവരിയില്‍ നടന്ന ശൈത്യകാല ഒളിംപിക്‌സിനിടെയാണ് എന്‍എസ്എ സൈബറാക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍.
കാലിഫോര്‍ണിയ സര്‍വകലാശാലയും വിര്‍ജീനിയ ടെക് ഇന്‍സ്റ്റിറ്റ്യൂട്ടും ഈ സൈബര്‍ ആക്രമണങ്ങളില്‍ പങ്കാളികളാണെന്നും ചൈന ആരോപിച്ചു. എങ്കിലും ഈ സ്ഥാപനങ്ങളുടെ പങ്ക് എന്താണെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.
വടക്കുകിഴക്കന്‍ ചൈനയിലെ ഹാര്‍ബിന്‍ നഗരത്തില്‍ എന്‍എസ്എ ഏജന്റുകളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ക്കെതിരെ പോലീസ് വാറന്റ് പുറപ്പെടുവിച്ചു. കാതറിന്‍ എ. വില്‍സണ്‍, റോബര്‍ട്ട് ജെ. സ്‌നെല്ലിങ്, സ്റ്റീഫന്‍ ഡബ്ല്യൂ. ജോണ്‍സണ്‍ എന്നിവരാണ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍.
ഇവര്‍ ചൈനീസ് വിവരശൃംഖലകള്‍ക്ക് നേരെ തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ നടത്തിയതായും വാവേ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ടതായും ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
സൈബർ ആക്രമണം നടത്താൻ വേണ്ടി ഗെയിംസ് നടന്ന ഹീലോങ്ജിയാങിലെ ചില പ്രത്യേക ഉപകരണങ്ങളിലെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റ്ത്തില്‍ ചില പിന്‍വാതില്‍ സംവിധാനങ്ങള്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായി ചൈന സംശയിക്കുന്നു.
സൈബര്‍ സുരക്ഷയില്‍ ഉത്തരവാദിത്വപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ യുഎസിനോട് ചൈന ആവശ്യപ്പെട്ടു. ‘ചൈനയ്‌ക്കെതിരായ അപവാദ പ്രചാരണങ്ങളും സൈബറാക്രമണങ്ങളും അവസാനിപ്പിക്കണം,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.