യുവാക്കളെ വിവാഹത്തിന് പ്രേരിപ്പിക്കാൻ ആരും പരീക്ഷിക്കാത്ത തന്ത്രവുമായി ചൈന
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിവാഹനിരക്കാണ് അടുത്തകാലത്തായി ചൈനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വിവാഹമോചന നിരക്ക് കുത്തനെ ഉയരുകയും ജനനത്തോത് വൻതോതിൽ കുറയുകയും ചെയ്തതോടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെക്കുറിച്ച് ഗൗരവമായ ആശങ്കകളാണ് ഉയരുന്നത്.
ഈ സാഹചര്യത്തിൽ വിവാഹങ്ങളും ജനനനിരക്കും വർധിപ്പിക്കാനുള്ള വിവിധ നയങ്ങളും പ്രചാരണങ്ങളുമാണ് ചൈനീസ് സർക്കാർ നടപ്പിലാക്കി വരുന്നത്.
ഇതിന്റെ ഭാഗമായി, വിവാഹം കഴിക്കുകയോ കുട്ടികളുണ്ടാകുകയോ ചെയ്യാത്തതിൽ ഖേദം പ്രകടിപ്പിക്കുന്ന മധ്യവയസ്കരായ അവിവാഹിത സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഓൺലൈൻ വിഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
യുവാക്കളെ മാനസികമായി സ്വാധീനിച്ച് വിവാഹത്തിലേക്കും കുടുംബജീവിതത്തിലേക്കും ആകർഷിക്കുക എന്നതാണ് ഈ ക്യാംപെയ്‌നിന്റെ മുഖ്യലക്ഷ്യം.
യുവാക്കളെ വിവാഹത്തിന് പ്രേരിപ്പിക്കാൻ ആരും പരീക്ഷിക്കാത്ത തന്ത്രവുമായി ചൈന
വിഡിയോകളിൽ ആശുപത്രി പശ്ചാത്തലത്തിൽ ഇരുന്ന് കരയുന്ന സ്ത്രീകളെയാണ് പ്രധാനമായും ചിത്രീകരിക്കുന്നത്.
ഏകാന്തതയിൽ തളർന്നവരായും ജീവിതത്തിലെ മുൻകാല തീരുമാനങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നവരായുമാണ് ഇവരെ അവതരിപ്പിക്കുന്നത്.
ഒരു വിഡിയോയിൽ, 58 വയസ്സുള്ള സ്ത്രീ ചെറുപ്പത്തിൽ വിവാഹം കഴിക്കാതിരുന്നതും കുട്ടികളില്ലാതെ ജീവിതം തിരഞ്ഞെടുത്തതും ഇന്നത് വലിയ ദുഃഖമായി മാറിയതായി പറയുന്നു.
കുടുംബാംഗങ്ങളോ അടുത്തവരോ ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോകുന്നതുപോലും ഒറ്റയ്ക്കാണെന്നും അവർ വെളിപ്പെടുത്തുന്നു.
മറ്റൊരു വിഡിയോയിൽ, 56 വയസ്സുള്ള സ്ത്രീയെ കാണിക്കുന്നു. വിവാഹവും മാതൃത്വവും സംബന്ധിച്ച് മാതാപിതാക്കൾ നൽകിയ ഉപദേശങ്ങൾ അന്നത്തെ ജീവിതത്തിൽ ഒരു ബാധ്യതയായി തോന്നിയതിനാൽ അവഗണിച്ചുവെന്ന് അവർ പറയുന്നു.
എന്നാൽ ഇപ്പോൾ ആ തീരുമാനമാണ് തന്നെ കടുത്ത ഏകാന്തതയിലേക്ക് നയിച്ചതെന്നും ഈ കഥാപാത്രം വിശദീകരിക്കുന്നു.
ഗാൻസു പ്രവിശ്യയിൽ നിന്നുള്ളയാളാണെന്ന് അടിക്കുറിപ്പിലൂടെ അവകാശപ്പെടുന്നുവെങ്കിലും, യഥാർത്ഥത്തിൽ ഇവർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച കൃത്രിമ കഥാപാത്രങ്ങളാണ്.
പല ദൃശ്യങ്ങളിലും സ്ത്രീകൾ ആശുപത്രി ഇടനാഴികളിൽ നിശബ്ദരായി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നുണ്ട്.
സമീപത്തുള്ള കിടക്കകളിൽ രോഗികളെ പരിചരിക്കാൻ കുടുംബാംഗങ്ങൾ ഒത്തുകൂടുന്ന കാഴ്ചകൾ, ഇവരുടെ ഏകാന്തതയെ കൂടുതൽ ശക്തമായി മുന്നോട്ടുവയ്ക്കുന്നു.
മറ്റൊരു വിഡിയോയിൽ, കുട്ടികളില്ലാത്ത ജീവിതം സ്വയം തിരഞ്ഞെടുത്തതിൽ ഖേദം പ്രകടിപ്പിക്കുന്ന മധ്യവയസ്കയെയും കാണാം. കുടുംബസാന്നിധ്യമുള്ള മറ്റ് രോഗികളെ കാണുമ്പോൾ തനിക്ക് കൂടുതൽ ഒറ്റപ്പെട്ടതുപോലെ തോന്നുന്നുവെന്നാണ് വാക്കുകൾ.
വിവാഹം, കുടുംബം, മാതൃത്വം തുടങ്ങിയ വിഷയങ്ങളെ വികാരപരമായി അവതരിപ്പിച്ച് യുവാക്കളെ സ്വാധീനിക്കുകയാണ് ഈ എഐ നിർമിത വിഡിയോകളുടെ ശ്രമമെന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്.
ചൈന നേരിടുന്ന ജനസംഖ്യാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരം ഡിജിറ്റൽ പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകുന്നതെന്നും വിലയിരുത്തപ്പെടുന്നു.









