ഇനി ‘കേരള’ അല്ല, നമ്മൾ ആഗ്രഹിച്ചതുപോലെ ‘കേരളം’ തന്നെ; പേര് മാറ്റത്തിനുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചു
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിനുപകരം ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു.
ഇതുസംബന്ധിച്ച ഭരണഘടനാഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ ഇന്നത്തെ യോഗത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’യിൽ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണുള്ളത്. ഇത് ‘കേരളം’ എന്ന് തിരുത്തണമെന്ന ആവശ്യവുമായി കേരള നിയമസഭ 2023 ഓഗസ്റ്റിലും 2024 ജൂണിലും പ്രമേയം പാസാക്കിയിരുന്നു.
അനുച്ഛേദം 3 പ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം കേന്ദ്രത്തിന് അയച്ചത്.
ആദ്യ പ്രമേയത്തിൽ ഒന്നാം പട്ടികയോടൊപ്പം എട്ടാം പട്ടികയിലും ഭേദഗതി വേണമെന്നായിരുന്നു നിർദേശം. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു.
പിന്നീട് ഒന്നാം പട്ടികയിൽ മാത്രം ഭേദഗതി മതിയെന്ന കേന്ദ്ര നിർദേശപ്രകാരം നിയമസഭ പരിഷ്‌കരിച്ച പ്രമേയം വീണ്ടും പാസാക്കി അയക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിയമസഭ പാസാക്കിയ പ്രമേയം കത്തിൽ പരാമർശിച്ചിരുന്നുവെന്ന് അറിയുന്നു.
English Summary
The Union Cabinet has approved the introduction of a Constitutional Amendment Bill to change the state’s name in the Constitution from “Kerala” to “Keralam,” accepting a long-standing demand from the Kerala government. The decision was taken at the first Cabinet meeting held at the Prime Minister’s new office, Seva Teerthi. The Kerala Assembly had passed resolutions in 2023 and 2024 seeking the amendment under Article 3. After initial technical objections, a revised resolution requesting changes only in the First Schedule was sent to the Centre, which has now approved it.
centre-approves-keralam-name-change-constitutional-amendment
Keralam Name Change, Union Cabinet Decision, Constitutional Amendment, Kerala Assembly Resolution, National Politics, India News









