സ്‌കോട്‌ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. സംഭവത്തിൽ ദുരൂഹതയില്ലെന്നും വിദ്യാർഥിയുടെത് ആത്മഹത്യയാണെന്നും ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് പറഞ്ഞു.
സ്കോട്ലൻഡിലെ എഡിൻബറോ സ്റ്റിർലിങ് യൂണിവേഴ്‌സിറ്റി എംഎസ് സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദ്യാർഥിയായിരുന്ന ആബേൽ തറയിൽ (24) ആണ് ആത്മഹത്യ ചെയ്തത്.
മാർച്ച് 12 ബുധനാഴ്ച രാത്രി 9.30ന് സ്കോട്ട് റെയിൽവേ അധികൃതരാണ് റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലൻസ് സർവീസിനും വിവരം കൈമാറി.
റെയിൽവേ ട്രാക്ക് പരിസരം, ട്രെയിൻ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആത്മഹത്യ ആണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതേ തുടർന്നാണ് ആബേലിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ന് വടൂക്കര ശ്മശാനത്തിൽ ആയിരുന്നു സംസ്ക്കാരം.
ആബേൽ ആത്മഹത്യ ചെയ്തതാണ് എന്ന നിലപാടായിരുന്നു തുടക്കം മുതൽ പൊലീസ് സ്വീകരിച്ചതെങ്കിലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കുടുംബാംഗങ്ങളും സഹപാഠികളും വ്യക്തമാക്കിയിരുന്നു. മരണത്തിന് പിന്നിലുള്ള ദുരൂഹത കണ്ടെത്തണമെന്ന് കുടുംബാംഗങ്ങൾ രേഖാമൂലം അവശ്യപ്പെട്ടിരുന്നു.
ഇതിനായി സഹായം അഭ്യർഥിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, സ്കോട്ലൻഡ് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എഡിൻബർഗ് എന്നിവർക്ക് നിവേദനം കൈമാറിയിരുന്നു.