കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ചതിന് സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയ്കുമാർ എന്നിവർക്കെതിരെയാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാമേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.Case against director and associate for molesting co-director
ഇന്നലെയാണ് യുവതിയുടെ പരാതിയിൽ മരട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മാവേലിക്കര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സഹസംവിധായികയായ യുവതി ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ സുരേഷ് തിരുവല്ലയുടെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു.
സുഹൃത്തായ വിജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംവിധായകനെ പോയി കണ്ടത്. ഇക്കാര്യം വിജിത്തിനെ അറിയിക്കുകയും ചെയ്തായി യുവതി പറയുന്നു. പലപ്പോഴായി വിവാഹവാഗ്ദാനം നൽകി വിജിത്ത് പീഡിപ്പിച്ചതായും യുവതി പറയുന്നു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെയും യുവതികളെയും ചൂഷണം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണ് വിജിത്ത് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഉയരുന്ന പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘം കേസ് ഏറ്റെടുത്തേക്കും.