തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കുമാരപുരത്തെ വസതിയിലേക്ക് ഒഴുകിയെത്തി ആളുകള്‍. വക്കം പുരുഷോത്തമന്റെ ഭൗതികദേഹം ഇന്ന് ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തും ആറ്റിങ്ങലിലും പൊതുദര്‍ശനത്തിന് വെക്കും.
വക്കം പുരുഷോത്തമന്‍ അഞ്ച് വട്ടം നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിനിധീകരിച്ച ആറ്റിങ്ങലിലേക്കു വിലാപയാത്രയായി ഭൗതികദേഹം എത്തിക്കും. ആറ്റിങ്ങലില്‍ കച്ചേരിനടയിലും മൂന്ന് മണിക്ക് വക്കം
ഹൈസ്‌കൂളിലുമാണ് പൊതുദര്‍ശനത്തിന് വെക്കുക. നാളെ 10.30നു വക്കത്തെ കുടുംബവീട്ടിലാണ് സംസ്‌കാരം.
കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്നു നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വക്കത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് മൂന്നിലേക്കു മാറ്റി. കെപിസിസി മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച തിരുവനന്തപുരത്തെ വസതിയിലായിരുന്നു വക്കം പുരുഷോത്തമന്റെ അന്ത്യം. രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം മൂന്ന് തവണ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2004ല്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന്‍ അതേ വര്‍ഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. ധനവകുപ്പ് അടക്കം ആറു വകുപ്പുകളുടെ ചുമതല മൂന്ന് തവണയായി അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്.
ആന്‍ഡമാനില്‍ ലഫ്റ്റനന്റ് ഗവര്‍ണറും മിസോറാമിലും ത്രിപുരയിലും ഗവര്‍ണറുമായിരുന്നു. കേരളം കണ്ട ഏറ്റവും കര്‍ക്കശകാരനായ സ്പീക്കര്‍ എന്ന വിശേഷണത്തിനും അര്‍ഹനായിരുന്നു. ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്നതിന്റെ ബഹുമതിയും വക്കം പുരുഷോത്തമനാണ്. അഭിഭാഷകനെന്ന നിലയിലും മികവ് പുലര്‍ത്തിയ പൊതുപ്രവര്‍ത്തകനായിരുന്നു വക്കം പുരുഷോത്തമന്‍.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്ന നേതാവാണ് വക്കം പുരുഷോത്തമന്‍. ആറ്റിങ്ങലില്‍ നിന്ന് അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.