കൊല്ലം: ചടയമംഗലത്ത് വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
വീട്ടുവളപ്പിൽ നട്ടു വളർത്തിയിരുന്ന 172 സെ.മി, 86 സെ.മി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. അതുമാത്രമല്ല ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട് .
അന്വേഷണത്തിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ.ജി, പ്രിവന്റീവ് ഓഫീസർ ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ്, ഉമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവരടങ്ങിയ സംഘമാണ് രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്.
നാട്ടുകാർക്ക് ആശ്വാസം… കാസർഗോഡ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി
കാസർഗോഡ്: കാസർഗോഡ് കൊളത്തൂർ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. നിടുവോട്ട് നിവാസിയായ എം ജനാർദ്ദനൻറെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് വീണ്ടും പുലി കുടുങ്ങിയത്.
ഫെബ്രുവരിയിലും ഇതേ സ്ഥലത്തു തന്നെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. അന്ന് പെൺപുലിയായിരുന്നു കൂട്ടിലായത്. നാളുകളായി പുലി ഭീതിയിൽ കഴിയുന്ന പ്രദേശമാണ് ഇത്.
ഉദ്യോഗസ്ഥർ എത്തിയതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. കൂട്ടിൽ അകപ്പെട്ട പുലി അക്രമാസക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം ഉൾകാട്ടിലേക്ക് തുറന്നുവിടാനാണ് സാധ്യത.