കൊച്ചി: ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി. പത്മകുമാറിന്റെ വീട്ടിൽ കവർച്ചാശ്രമം നടത്തിയ രണ്ട് പേരെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.(Magistrate’s house)
കുന്നത്തുനാട് സ്വദേശിയായ ഒരാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഒരു സ്ത്രീയെയും സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരിയാണ് പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്.
സമീപത്തെ പത്രപ്രവർത്തകൻ്റെ വീട്ടിലും മോഷണശ്രമമുണ്ടായി.സി.സി.ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ നിലയിൽ കുന്നത്തുനാട് സ്വദേശിയെ പിടികൂടി.
ഇയാളിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്നാണ് മറ്റൊരാൾ കുടുങ്ങിയത്. പ്രതികൾ കാര്യങ്ങൾ മറയ്‌ക്കാൻ ശ്രമിക്കുന്നതായി പൊലിസ് പറഞ്ഞു. 2022ൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. മോഷ്ടക്കാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
എം.സി. റോഡരികിലുള്ള പത്മകുമാറിന്റെ വീട്ടിലും സമീപമുള്ള ബന്ധുവീട്ടിലും വീടുകളുടെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വിലപ്പെട്ട വസ്തുക്കളൊന്നും മോഷണം പോയിട്ടില്ലെന്നാണ് വിവരം. രണ്ട് വീടുകളിലും ആൾത്താമസമില്ല.
മജിസ്‌ട്രേറ്റ് എറണാകുളത്തും ബന്ധു കോട്ടയത്തുമാണ് താമസം. തിങ്കളാഴ്ച രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നിട്ട നിലയിൽ കണ്ടത്